
ഇസ്ലാമാബാദ്: ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ അറിയിച്ചു. രാജ്യത്തിനുള്ളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെയാണ് നടപടി. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ അഥവാ ടിടിപി എന്നറിയപ്പെടുന്ന പാകിസ്ഥാൻ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകൾക്കെതിരെ സൈന്യം ഓപ്പറേഷൻസ് നടത്തിയതായി ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. അതിർത്തി മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സംഘടനയെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എവിടെയാണ് ആക്രമിച്ചതെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ റിപ്പോർട്ടുകൾ പ്രകാരം അഫ്ഗാനിസ്ഥാനുള്ളിലാണ് ആക്രമണം നടന്നതെന്ന് സൂചനയുണ്ട്. ഫിറ്റ്‌ന അൽ ഖ്വാരിജ്, ദാഇഷ് ഖൊറാസാൻ പ്രവിശ്യ എന്നിവിടങ്ങളിലെ ക്യാമ്പുകൾ ലക്ഷ്യമാക്കിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ അറിയിച്ചു.
ടോളോ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, പാകിസ്ഥാൻ വ്യോമസേന ജെറ്റുകൾ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബെർമൽ ജില്ലയിലെ മത പഠന കേന്ദ്രം ലക്ഷ്യമാക്കിയും നംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിൽ ഒന്നിലധികം വ്യോമാക്രമണങ്ങൾ നടത്തിയതായും പറയുന്നു. പക്തികയിലെ അർഗുണിലും, നംഗർഹറിലെ ബഹ്‌സോദ്, ഘാനി ഖേൽ ജില്ലകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇസ്ലാമാബാദ്, ബജൗർ, ബന്നു എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് മിന്നലാക്രമണം നടത്തിയത്.
ഖൈബർ പഖ്തുൻഖ്വയിലെ ബജൗർ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവ വികാസങ്ങൾ. ആക്രമണകാരി അഫ്ഗാൻ പൗരനാണെന്ന് അധികൃതർ പിന്നീട് പറഞ്ഞു. അതിർത്തി ഓപ്പറേഷന് മണിക്കൂറുകൾക്ക് മുമ്പ്, ബന്നു ജില്ലയിലെ സുരക്ഷാ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് മറ്റൊരു ചാവേർ ബോംബർ നടത്തിയ ആക്രമണത്തിൽ ഒരു ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു.
ശനിയാഴ്ചത്തെ അക്രമത്തിനുശേഷം, ഒരു സംയമനവും പാലിക്കില്ലെന്ന് പാകിസ്ഥാൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം ആദ്യം ഇസ്ലാമാബാദിലെ ഷിയാ പള്ളിയിൽ നടന്ന ചാവേർ ബോംബാക്രമണം ഉൾപ്പെടെയുള്ള സമീപകാല ആക്രമണങ്ങൾ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുടെ നിർദ്ദേശപ്രകാരം നടത്തിയതാണെന്നും നിർണ്ണായക തെളിവുകൾ ഉണ്ടെന്നും പാകിസ്ഥാൻ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികളോട് പാകിസ്ഥാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാക് സൈന്യം വ്യക്തമാക്കി.തങ്ങളുടെ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കരുതെന്ന ദോഹ കരാറിന് കീഴിലുള്ള പ്രതിബദ്ധതകൾ ഉയർത്തിപ്പിടിക്കാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ അധികൃതരെ സമ്മർദ്ദത്തിലാക്കാൻ പാകിസ്ഥാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘർഷഭരിതമായി തുടരുകയാണ്. അതിർത്തിയിലെ ഏറ്റുമുട്ടലുകളിൽ ഡസൻ കണക്കിന് സൈനികരും, സാധാരണക്കാരും കൊല്ലപ്പെട്ടു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ഏറെക്കുറെ പൂർത്തിയായെങ്കിലും, ഇസ്താംബൂളിൽ നടന്ന ചർച്ചകൾ ഔപചാരിക കരാറിൽ എത്തിച്ചേരുന്നതിൽ പരാജയപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam