
വാഷിംഗ്ടണ്‍: ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തിലേക്ക് യു എസ് കമാന്‍ഡോകള്‍ പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ പെന്‍റഗണ്‍ പുറത്തുവിട്ടു. ബാഗ്ദാദിയുടെ ഒളിത്താവളത്തിന്‍റെ മതില്‍ വരെ കമാന്‍ഡോകള്‍ എത്തുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ പുറത്തുവിട്ടത്. ബാഗ്ദാദിയുടെ ഒളിത്താവളം വ്യോമസേന ആക്രമിക്കുന്ന ചിത്രങ്ങള്‍ നേരത്തെ പെന്‍റഗണ്‍ പുറത്തുവിട്ടിരുന്നു.
ആക്രമണത്തിനും മുമ്പും ശേഷവുമുള്ള ഒളിത്താവളത്തിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടു. ആക്രമണത്തില്‍ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കിയ ജനറല്‍ കെന്നത്ത് മക്കെന്‍സി വ്യക്തമാക്കി. ബാഗ്ദാദിയുടെ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്. കുട്ടികള്‍ക്ക് 12 വയസ്സില്‍ താഴെ മാത്രമേ പ്രായമുണ്ടാകൂവെന്നും മക്കെന്‍സി പറഞ്ഞു.
മരണത്തിന് മുമ്പ് ബാഗ്ദാദി നിലവിളിച്ച് ഓടുകയായിരുന്നുവെന്ന ട്രംപിന്‍റെ വാദത്തിന് വിരുദ്ധമായാണ് മക്കെന്‍സിയുടെ വിശദീകരണം. മരണത്തിന് തൊട്ടുമുമ്പ് ബാഗ്ദാദി തുരങ്കത്തിനകത്തേക്ക് രണ്ടുകുട്ടികളെയും കൊണ്ട് നുഴഞ്ഞുകയറി. പിന്നീട് തുരങ്കത്തില്‍നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു. അതിന് ശേഷമാണ് പൊട്ടിത്തെറിച്ചത്. അവസാന നിമിഷം അയാള്‍ തുരങ്കത്തില്‍നിന്ന് അയാള്‍ വെടിവെക്കുകയായിരിക്കാമെന്നും മക്കെന്‍സി പറഞ്ഞു.
ബാഗ്ദാദിയുടെ ഒളിത്താവളം ആക്രമണത്തിന് മുമ്പും ശേഷവും
ബാഗ്ദാദിയും രണ്ട് കുട്ടികളും നാല് സ്ത്രീകളും ഒരു പുരുഷനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുമ്പ് സ്ത്രീകള്‍ ചാവേര്‍ ബോംബാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹം കടലില്‍ അടക്കിയെന്നും മക്കെന്‍സി വ്യക്തമാക്കി. 2004ല്‍ ഇറാഖി ജയിലില്‍നിന്ന് ശേഖരിച്ച ബാഗ്ദാദിയുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയാണ് കൊല്ലപ്പെട്ടത് അയാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ബാഗ്ദാദിയുടെ ഒളിത്താവളത്തിന് നേരെയുള്ള വ്യോമാക്രമണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam