പശ്ചിമേഷ്യയിലെ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ അമേരിക്കൻ ടെക് കമ്പനികളുടെ ഓഫീസുകൾ ഇറാൻ ആക്രമിച്ചേക്കാമെന്ന് ഇറാനിയൻ വാർത്താ ഏജൻസി. ഇസ്രായേലിലെയും ഗൾഫ് രാജ്യങ്ങളിലെയും ഡാറ്റാ സെന്ററുകൾ ഉൾപ്പെടെയുള്ളവ ആക്രമണപരിധിയിലുണ്ടെന്നാണ് മുന്നറിയിപ്പ്.
ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കന്‍ ടെക് ഭീമന്‍മാരുടെ ഓഫീസുകള്‍ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നോ? മേഖലയിലെ യുഎസ് ടെക് കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇറാന്‍റെ ആക്രമണപരിധിയില്‍ ഉള്‍പ്പെട്ടേക്കാമെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തതായി അമേരിക്കന്‍ മാധ്യമം സിഎന്‍എന്‍ ബുധനാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ഐബിഎം, ഒറാക്കിള്‍, പലാന്തിര്‍ കമ്പനികള്‍ക്കാണ് ഈ ഭീഷണിയുള്ളതെന്ന് സിഎന്‍എനിന്‍റെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു.
'യുഎസ് ടെക് കമ്പനികള്‍ ആക്രമിക്കപ്പെട്ടേക്കാം'
ഇറാന്‍റെ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ എന്ന തലക്കെട്ടില്‍ തസ്‌നിം ന്യൂസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ലോകത്തെ പല ടെക് ഭീമന്‍മാരുടെയും മിഡില്‍ ഈസ്റ്റിലെ ഓഫീസുകളും ക്ലൗഡ്, ഡാറ്റാ സെന്‍ററുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ഐബിഎം, ഒറാക്കിള്‍, പലാന്തിര്‍ എന്നീ കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ആക്രമിച്ചേക്കാം എന്നാണ് ആശങ്ക. ഇസ്രയേലിലും യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലും യുഎസ് ടെക് കമ്പനികള്‍ക്ക് ഓഫീസും സ്ഥാപനങ്ങളുമുണ്ട്. പ്രാദേശിക യുദ്ധത്തെ ഒരു ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ യുദ്ധമാക്കി ഇറാന്‍ മാറ്റിയേക്കാമെന്നും ഇറാന്‍റെ ലക്ഷ്യസ്ഥാനങ്ങള്‍ വികസിച്ചേക്കാമെന്നും വാര്‍ത്തയില്‍ പറയുന്നു. വാര്‍ത്ത, പുറത്തുവന്നതിന് പിന്നാലെ പ്രതികരണത്തിനായി യുഎസ് ടെക് ഭീമന്‍മാരെ സമീപിച്ചിട്ടുള്ളതായി സിഎന്‍എനിന്‍റെ വാര്‍ത്തയില്‍ പറയുന്നു.
ദുബായിലെ ഉള്‍പ്പടെയുള്ള ആമസോണ്‍ ഡാറ്റ സെന്‍ററുകള്‍ക്ക് നേരെ ദിവസങ്ങള്‍ മുമ്പ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യോമാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ആഴ്‌ച ഇറാന്‍ ബഹ്‌റൈനിലെ ആമസോണ്‍ ഡാറ്റ സെന്‍ററിന് നേരെയും ഡ്രോണാക്രമണം നടത്തി. യുഎഇയിലെ രണ്ട് ആമസോണ്‍ സൗകര്യങ്ങള്‍ക്ക് നേരെയും ഇറാന്‍റെ ഡ്രോണാക്രമണ ശ്രമമുണ്ടായിരുന്നു. ഡാറ്റാ സെന്‍ററുകള്‍ക്കെതിരായ ആക്രമണം ഇന്‍റര്‍നെറ്റ്, ക്ലൗഡ് സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയാണ്.



