
മനില: ഫിലിപ്പീന്‍സിലെ മനിലയില്‍ വ്യോമസേനാ വിമാനം പാടത്ത് തകര്‍ന്ന് വീണ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച മനിലയ്ക്ക് വടക്ക് കിഴക്കന്‍ മേഖലയിലുള്ള പാടത്താണ് ഫിലിപ്പീന്‍സ് വ്യോമസേനാ വിമാനം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരാണ് കൊല്ലപ്പെട്ടത്. സാംഗ്ലേ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട പരിശീലന വിമാനമാണ് തകര്‍ന്നത്. ബാത്താന്‍ പ്രവിശ്യയിലെ നെല്‍പാടത്തേക്കാണ് വിമാനം കൂപ്പുകുത്തിയത്.
വ്യോമ സേനയുടെ എസ്എഫ് 260 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യോമ സേനാ വക്താവ് കേണല്‍ മരിയ കോണ്‍സുലേയോ കാസ്റ്റിലോ വിശദമാക്കി. വിമാനം പെട്ടന്ന് പാടത്തേക്ക് പിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. വിമാനം തകര്‍ന്നതിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഫിലിപ്പീന്‍സ് വ്യോമസേനയുള്ളത്. ഫിലിപ്പീന്‍സ് സേനയാണ് ഏഷ്യയിലെ തന്നെ ഏറ്റവും കുറവ് ധനസഹായം ലഭിക്കുന്ന സേനയെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ആയുധങ്ങളും വിമാനങ്ങളും സാമ്പത്തിക പരിമിതി മൂലം പരിഷ്കരിക്കാതെ മുന്നോട്ട് പോവുന്ന ഒന്നാണ് ഫിലിപ്പീന്‍സ് സേന.
അതേസമയം ആറ് പേരുമായി കാണാതായ സ്വകാര്യ വിമാനത്തിനായുള്ള തെരച്ചില്‍ ഇപ്പോഴും മനിലയില്‍ തുടരുകയാണ്. ചൊവ്വാഴ്ചയാണ് സ്വകാര്യ വിമാനം യാത്രക്കാരുമായി കാണാതായത്. സിംഗിള്‍ എന്‍ജിന്‍ സെസ്ന വിമാനമാണ് കാണാതായത്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ നാലാം മിനിറ്റില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. നോര്‍ത്തേണ്‍ ഇസബെല്ല പ്രൊവിന്‍സില് വച്ചാണ് വിമാനം കാണാതായത്. മുപ്പത് മിനിറ്റിനുള്ളില്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്തേണ്ടതായിരുന്നു ഈ ചെറുവിമാനം. മോശം കാലാവസ്ഥ ഈ മേഖലയില്‍ തെരച്ചിലിന് വെല്ലുവിളിയാവുന്നതായി ഫിലിപ്പീന്‍സ് വ്യോമ സേന വിശദമാക്കിയിട്ടുണ്ട്.
ഫിലിപ്പീന്‍സില്‍ 85 യാത്രക്കാരുമായി സൈനിക വിമാനം തകര്‍ന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam