യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ ഇമ്രാന്‍ ഖാനും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. യുഎന്‍ സമ്മേളനത്തിന് ശേഷം പാകിസ്ഥാനിലേക്കുള്ള തിരിച്ചുള്ള യാത്രയിലായിരുന്നു ഇമ്രാന്‍ഖാന്‍.
ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍. വിമാനം ന്യൂയോര്‍ക്കില്‍ തിരിച്ചിറക്കി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ ഇമ്രാന്‍ ഖാനും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. യുഎന്‍ സമ്മേളനത്തിന് ശേഷം പാകിസ്ഥാനിലേക്കുള്ള തിരിച്ചുള്ള യാത്രയിലായിരുന്നു ഇമ്രാന്‍ഖാന്‍.
സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതോടെ വിമാനം അടിയന്തരമായി ന്യൂയോര്‍ക്കില്‍ ഇറക്കുകയായിരുന്നു. ഒഴാഴ്ച നീണ്ട അമേരിക്ക സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇമ്രാന്‍ഖാന്‍. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഈ സന്ദര്‍ശനത്തിനിടെ ഇമ്രാന്‍ഖാന്‍ സംസാരിച്ചിരുന്നു. ജമ്മുകശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉന്നയിച്ചിരുന്നു. കശ്മീരിലെ സാഹചര്യം ഗുരുതരമെന്ന പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുന്നെന്നും അവകാശപ്പെട്ടു.
കശ്മീരില്‍ 80 ലക്ഷം പേരെ തടവിലാക്കിയിരിക്കുന്നു. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ രക്തചൊരിച്ചില്‍ ഉണ്ടാകും. ഐക്യരാഷ്ട്രസഭ കശ്മീരില്‍ ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.ബാലാകോട്ടില്‍ ഭീകരരെ വധിച്ചെന്ന പ്രചാരണം കള്ളമാണെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ ആര്‍എസ്എസിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മുസ്ലീങ്ങളെ വംശഹത്യ ചെയ്യണമെന്ന് ആര്‍എസ്എസ് വിശ്വസിക്കുന്നു.
വെറുപ്പിന്‍റെ ഈ പ്രത്യയശാസ്ത്രമാണ് ഗാന്ധിജിയെ വധിച്ചതെന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ ആരോപണം. ആർഎസ്എസിന് ഹിറ്റ്ലറുടെയും മുസോളിനിയുടെയും നയമാണ്. ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ മുസ്ലിംങ്ങളെ കൂട്ടക്കൊല ചെയ്തെന്നും ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.