
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും വെറുതെ ഇറങ്ങിപ്പോകില്ലെന്ന് ഇമ്രാന്‍ ഖാന്‍ (PM Imran Khan). ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതോടെ രാഷ്ട്രീയപ്രതിസന്ധിക്ക് (Pakistan Political Crisis) ഇമ്രാന്‍റെ രാജിയിലൂടെ പരിഹാരം ഉണ്ടാകില്ലെന്ന് വ്യക്തമായി.
‘എന്നെ തോൽപ്പിക്കാൻ പ്രതിപക്ഷം എല്ലാ കാർഡുകളും പുറത്തെടുക്കും എന്നറിയാം. എനിക്കെതിരെ അവർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിപ്പോകും' -ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഏതെങ്കിലും കള്ളന്മാരുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ല താന്‍ നേതാവായത്, അതിനാല്‍ തന്നെ എന്തിന് രാജിവയ്ക്കണം'. എന്നെ വീട്ടിലിരുത്താം എന്നത് അതിമോഹമാണ് ഇമ്രാന്‍ പറഞ്ഞു.
സര്‍ക്കാറിന്‍റെ അനിവാര്യമായ പതനം ഒഴിവാക്കാന്‍ അവസാന അടവുകള്‍ പയറ്റി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇമ്രാന്‍. സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാന്‍റെ ആവശ്യം. ഇതിനായി ഭരണഘടന വ്യവസ്ഥയില്‍ വ്യക്തത വേണമെന്നാണ് ഇമ്രാന്‍റെ ഹര്‍ജി.
അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്. പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി വ്യക്തതയില്ല. ഇതിലാണ് ഇമ്രാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈ നടപടിയിലൂടെ ആജീവനാന്ത വിലക്ക് പേടിച്ച് വിമതര്‍ പിരിച്ച് ഇമ്രാന്‍റെ പാളയത്തില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
വിമതരായ 24 പേരെയും തിരിച്ചെത്തിക്കാനായി കൊണ്ടുപിടിച്ച ശ്രമമാണ് ഇമ്രാന്‍റെ ഭാഗത്ത് നിന്നും നടക്കുന്നത്. സ്നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നുമാണ് ഇമ്രാന്റെ വാക്കുകൾ. നാളെ തുടങ്ങാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
342 അംഗ പാർലമെന്റിൽ 172 വോട്ട് ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്– നവാസ് വിഭാഗം, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവരുടെ എംപിമാരാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇവര്‍ക്കൊപ്പം ഇമ്രാന്‍റെ പാര്‍ട്ടി വിമതന്മാരും ചേര്‍ന്നാല്‍ സര്‍ക്കാര്‍ താഴെവീഴും. സ്നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നാണ് അനുനയത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം വിമതര്‍ക്ക് ഇമ്രാന്‍ നല്‍കിയ സന്ദേശം. എന്നാല്‍ ഇതുവരെ പ്രശ്നം പരിഹാരമില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഇമ്രാന്‍ സ്ഥാനമൊഴിയുന്നതാണ് നല്ലത് എന്നാണ് പാക് സൈന്യത്തിന്‍റെ അഭിപ്രായം എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനത്തിനു ശേഷം സ്ഥാനമൊഴിയണമെന്ന് പാക് കരസേന മേധാവി ലഫ്. ജനറൽ ഖമർ ജാവേദ് ബജ്വ ഇമ്രാനോട് നിര്‍ദേശിച്ചതായി പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. ഇതോടെ സൈന്യവും ഇമ്രാനെ കൈയ്യൊഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam