
ദില്ലി: ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വലിയ കരാറാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ വലിയ അവസരങ്ങൾ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർമ്മാണ മേഖലക്ക് വലിയ ഉത്തേജനം നൽകും. എണ്ണപര്യവേഷണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കരാറിന് യൂറോപ്യൻ പാർലമെൻ്റ് അംഗീകാരം വേണം. കേന്ദ്രമന്ത്രിസഭയും അംഗീകരിക്കണം. കാർഷിക ഉത്പന്നങ്ങളെ കരാറിൽ ഉൾപ്പെടുത്തിയേക്കില്ല.
ഏകദേശം 20 വർഷത്തെ ചർച്ചകൾക്ക് ശേഷമുള്ള പ്രധാന വഴിത്തിരിവാണിത്. 2007 മുതൽ വ്യാപാര കരാർ സംബന്ധിച്ച് ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും ചർച്ച നടത്തുന്നുണ്ട്. എന്നാൽ വ്യാപാര കരാറിലേക്ക് എത്താനായിരുന്നില്ല. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൻ ഡെയർ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ എന്നിവർ പങ്കെടുത്ത ഇന്നത്തെ ഉച്ചകോടിയിൽ കരാർ സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തി. ഏറെക്കാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ വിജയകരമായി അവസാനിച്ചതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ സ്ഥിരീകരിച്ചു. ചർച്ചകൾ വിജയകരമായി അവസാനിച്ചു, കരാർ അന്തിമമായി എന്നാണ് അദ്ദേഹം പറഞ്ഞത്.
ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാർ
ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറാകും ഇന്ത്യയുമായി ഒപ്പു വയ്ക്കുക എന്ന് യൂറോപ്യൻ യൂണിയൻ. എല്ലാ കരാറുകളുടെയും മാതാവ് എന്നാണ് ഉർസുല വോൻ ഡെയർ ഇന്ത്യയുമായുള്ള കരാറിനെ വിശേഷിപ്പിച്ചത്. 200 കോടി ജനങ്ങളാകും കരാറിലൂടെ ഒന്നിച്ച് വരികയെന്ന് ഉർസുല ചൂണ്ടിക്കാട്ടി. യൂറോപ്പിൽ നിന്നുള്ള കാറുകൾ അടക്കം തീരുവ കുറച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ കരാർ വഴിവയ്ക്കും എന്നാണ് സൂചന. ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾക്കും സമുദ്രോല്പന്നങ്ങൾക്കും യൂറോപ്യൻ മാർക്കറ്റിൽ ഇളവ് കിട്ടും. അതേസമയം ക്ഷീര രംഗത്ത് ഇന്ത്യയിലെ നിയന്ത്രണങ്ങൾ എടുത്തു കളയില്ല. അമേരിക്കയുമായുള്ള തീരുവ തർക്കം തുടരുമ്പോഴാണ് യൂറോപ്യൻ യൂണിയനുമായി ഇന്ത്യ അടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. യുഎസുമായി ചർച്ചകൾ തുടരുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam