
ജോർജ്‍ടൗൺ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. അഞ്ച് ദിവസത്തെ വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി ഇന്ന് ഗയാനയിൽ എത്തിയത്. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാൻ പ്രസിഡറും പ്രധാനമന്ത്രി മാർക്ക് ആന്റലി ഫിലിപ്സിനുമൊപ്പം ഒരു ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാരും വിമാനത്താവളത്തിൽ നേരിട്ടെത്തി.
വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോയ മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്റിനൊപ്പം ഗ്രെനേഡ പ്രധാനമന്ത്രി ഡിക്കൻ മിച്ചൽ, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ എന്നിവരും എത്തിയിരുന്നു. ഗയാനയും ബാർബഡോസും തങ്ങളുടെ പരമോന്നത പുരസ്കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ 'ദ ഓർഡർ ഓഫ് എക്സലൻസ്', ബാർബഡോസിന്റെ ഉന്നത ബഹുമാതിയായ 'ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്' എന്നവയാണ് മോദിക്ക് സമ്മാനിക്കുക. ഏതാനും ദിവസം മുമ്പാണ് ഡെമിനികയും തങ്ങളുടെ പരമോന്നത പുരസ്കാരമായ 'ഡൊമിനിക അവാർഡ് ഓഫ് ഓണർ' നരേന്ദ്ര മോദിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരങ്ങളുടെ എണ്ണം 19 ആയി.
ഗയാനയിലെ ഇന്ത്യൻ സമൂഹവും പ്രധാനമന്ത്രിക്ക് വർണാഭമായ സ്വീകരണമൊരുക്കിയിരുന്നു. ഗയാനയിലെ ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഈ സ്വീകരണ ചടങ്ങിലും പങ്കെടുത്തു. ഇന്ത്യയും ഗയാനയും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായി ജോർജ് ടൗൺ മേയർ പ്രധാനമന്ത്രിക്ക് പ്രതീകാത്മകമായി 'ജോർജ്‍ടൗൺ നഗരത്തിന്റെ താക്കോൽ' കൈമാറി. ബ്രസീൽ, നൈജീരിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ഗയാനയിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam