ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടന്നിരുന്നു. എന്നാല്‍, സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. ഒരുപക്ഷേ സാക്കിര്‍ നായിക് ഇന്ത്യക്കും തലവേദനയായിരിക്കുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി
ദില്ലി: വിവാദ ഇസ്ലാം മതപ്രഭാഷകൻ സാക്കിർ നായികിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി ഡോ മഹാദിര്‍ മുഹമ്മദ്. സാക്കിര്‍ നായിക്ക് മലേഷ്യന്‍ പൗരനല്ല. കഴിഞ്ഞ സര്‍ക്കാരാണ് അദ്ദേഹത്തിന് സ്ഥിര താമസത്തിനുള്ള അനുമതി നല്‍കിയത്.
എന്നാല്‍, അങ്ങനെ സ്ഥിരതാമസ അനുമതി ലഭിക്കുന്നവര്‍ക്ക് രാജ്യത്തിന്‍റെ വ്യവസ്ഥയെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ അഭിപ്രായം പറയുവാന്‍ അവകാശമില്ല. അത് സാക്കിര്‍ നായിക് ലംഘിച്ചതായും മഹാദിര്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍, സാക്കിര്‍ നായിക്കിനെ വിട്ടുകൊടുക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒരുപാട് രാഷ്ട്രങ്ങള്‍ക്കൊന്നും അദ്ദേഹത്തെ ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രിയുടെ മറുപടി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടന്നിരുന്നു. എന്നാല്‍, സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. ഒരുപക്ഷേ സാക്കിര്‍ നായിക് ഇന്ത്യക്കും തലവേദനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഈ വിഷയത്തിലുള്ള മറുപടി ഇന്ത്യയുടെ വാദങ്ങള്‍ക്ക് നേര്‍വിപരീതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നു.
ഈസ്റ്റേണ്‍ ഇക്കോണമിക് ഫോറത്തിന്‍റെ അഞ്ചാമത് മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിഷയത്തെക്കുറിച്ച് മലേഷ്യന്‍ പ്രധാനമന്ത്രിയുമായി മോദി ചര്‍ച്ച നടത്തിയതെന്നാണ് വിജയ് ഗോഖലെ പറഞ്ഞത്. ഈ വിഷയം ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും രണ്ട് കൂട്ടും തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.