
സ്ലൊവാക്യ: സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നടത്തിയ ഉഭയകക്ഷി ചർച്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. എ ഐ, സൈബർ രംഗങ്ങളിലടക്കം സഹകരണം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. സ്ലൊവാക്യയിലെ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദി, ഇതുവഴി ഇരുരാജ്യങ്ങളുടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മോദി ലോകനേതാവാണെന്നാണ് ഫിക്കോ വിശേഷിപ്പിച്ചത്. നയതന്ത്രതലത്തിൽ സഹകരണം കൂടുതൽ വർധിപ്പിക്കാൻ തീരുമാനമായെന്നും നിരവധി കരാറുകളിൽ ഒപ്പിട്ടെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഇന്ന് രാവിലെ സ്ലൊവാക്യയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.
1993 ൽ സ്വതന്ത്ര രാഷ്ട്രമായി രൂപീകൃതമായതിന് ശേഷം സ്ലൊവാക്യ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നാളെ ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി തിരിക്കും. അതേസമയം നരേന്ദ്ര മോദിയ്ക്ക് ആചാരപരമായ സ്വീകരണമാണ് സ്ലൊവാക്യ നൽകിയത്. സ്ലൊവാക്യൻ കലാകാരന്മാർ ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരം അവതരിപ്പിച്ചാണ് മോദിയെ സ്വാഗതം ചെയ്തത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും പ്രധാനമന്ത്രിയോടൊപ്പമുണ്ട്. ഇന്ത്യ - യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്‍റെ പശ്ചാത്തലത്തിൽ, യൂറോപ്യൻ യൂണിയനിലെ പ്രധാന അംഗമായ സ്ലൊവാക്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം തുറക്കുന്നത് ഇന്ത്യക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam