
ബെർലിൻ: വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാനും വിപുലീകരിക്കാനും ഇന്ത്യയും ജർമ്മനിയും തീരുമാനിച്ചു. ബെർലിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ജർമ്മൻ ചാൻസലർ ഒലാഫ് സ്കോൾഡുമായി കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. ആറാമത് ഇന്ത്യ ജർമ്മൻ മന്ത്രിതല യോഗത്തിന് ഇരുവരും അധ്യക്ഷത വഹിക്കും. സന്ദർശനത്തിൽ റഷ്യ - യുക്രെയ്ൻ യുദ്ധം പ്രധാന ചർച്ച വിഷയമായെന്നാണ് വ്യക്തമാകുന്നത്. ജർമൻ മന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തു. ചാൻസലർ ഷോൾസുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഇന്ന് രാവിലെയാണ് തുടക്കമായത്. ബെർലിൻ സന്ദർശനത്തിന് ശേഷം നാളെ കോപ്പൻഹേഗനിലും മറ്റന്നാൾ പാരീസിലും പ്രധാനമന്ത്രിയെത്തും. പ്രവാസി മലയാളികളെയും, വ്യവസായ പ്രമുഖരെയും മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാന മന്ത്രി കാണും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണ് ഇത്. മേയ് രണ്ടു മുതൽ നാലു വരെയായിരിക്കും സന്ദർശനം. ആദ്യം ജർമനിയും പിന്നീട് ഡെന്മാർക്കും സന്ദർശിക്കും. ഡെന്മാർക്കിൽ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. നാലിന് മടക്കയാത്രയിൽ ഫ്രാൻസിൽ അധികാരം നിലനിർത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ജർമനിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായും പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ - ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും ഡെന്മാർക്കിലെ ഇന്ത്യൻ പൗരന്മാരുമായി സംവദിക്കുകയും ചെയ്യും. ഇന്ത്യ - നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി മറ്റ് നോർഡിക് നേതാക്കളുമായും ആശയവിനിമയം നടത്തും. ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജേക്കബ്സ്‌ഡോട്ടിർ, നോർവേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡന്റെ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവരുമായി ചർച്ച നടത്തും. കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യയുടെ നവീകരണം, പുനരുപയോഗിക്കാവുന്ന ഊർജം, ആഗോള സുരക്ഷാ സാഹചര്യം, ആർട്ടിക് മേഖലയിലെ ഇന്ത്യ-നോർഡിക് സഹകരണം തുടങ്ങിയ വിഷയങ്ങളിലാകും ഉച്ചകോടി ശ്രദ്ധയൂന്നുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam