
മിയാമി:ആഫ്രോ അമേരിക്കന്‍ പൌരന്‍ ജോർജ്ജ് ഫ്ലോയിഡന്റെ കൊലപാതകത്തിൽ അമേരിക്കയിലുടനീളം വൻപ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കടകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും വാഹനങ്ങൾക്കും തീയിട്ടാണ് പ്രതിഷേധക്കാർ തെരുവിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധത്തിനാണ് മയാമി സാക്ഷ്യം വഹിച്ചത്. പ്രതിഷേധവുമായി എത്തിയവർക്ക് മുന്നിൽ മുട്ടുകുത്തി നിന്ന് മയാമി പൊലീസ് മാപ്പപേക്ഷിച്ചു. പ്രതിഷേധക്കാരാകട്ടെ, അവരെ ആലിംഗനം ചെയ്താണ് പൊലീസിന്റെ മാപ്പപേക്ഷ സ്വീകരിച്ചത്. കരഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാർ പൊലീസിനെ കെട്ടിപ്പിടിച്ചത്. ഷീൽഡുകളും ഹെൽമെറ്റും താഴെ നിലത്ത് വച്ച് പ്രതിഷേധക്കാരോട് ചില ഉദ്യോഗസ്ഥർ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ജോർജ്ജ് ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ഷോവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഡെറിക് ഒൻപത് മിനിറ്റോളം ജോർജിനെ കാൽമുട്ടിനടിയിൽ വെച്ച് ഞെരിച്ചമർത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മെയ് 25നാണ് സംഭവം നടന്നത്, കൈവിലങ്ങ് ഉപയോഗിച്ച് പുറകിലേക്ക് കൈകൾ ബന്ധിച്ചതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് കഴുത്തിൽ കാൽമുട്ടമർത്തി ഫ്ലോയിഡിനെ കൊന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയതിനെ തുടർന്ന് വൻപ്രതിഷേധങ്ങളാണ് അമേരിക്കയിൽ നടന്നു കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam