ബിക്കിനി മോഡലിന്റെ ചിത്രത്തിന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലൈക്കടിച്ച സംഭവത്തിൽ അന്വേഷണം.
വത്തിക്കാൻ സിറ്റി: ബിക്കിനി മോഡലിന്റെ ചിത്രത്തിന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലൈക്കടിച്ച സംഭവത്തിൽ അന്വേഷണം. ബ്രസീലിയൻ മോഡലായ നതാലിയ ഗാരിബോട്ടോയുടെ ഫോട്ടോയ്ക്കാണ് മാർപ്പാപ്പയുടെ അക്കൗണ്ടിൽ നിന്ന് ‘ലൈക്ക്’ ലഭിച്ചത്.
സംഭവത്തിൽ വത്തിക്കാൻ അഭ്യന്തര അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. ഒരു കൂട്ടം ഒഫിഷ്യൽസ് ചേർന്നാണ് പോപ്പിന്റെ സാമൂഹ്യമാധ്യമ അക്കൌണ്ടുകൾ കൈകാര്യം ചെയ്യുന്നത്. ഇവരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണോ എന്നതും പരിശോധിക്കുമെന്ന് വത്തിക്കാൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത് സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞ് ഇൻസ്റ്റഗ്രാമിനെയും വത്തിക്കാൻ സമീപിച്ചിട്ടുണ്ട്. ഇത് ഇൻസ്റ്റഗ്രാമിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവല്ലെന്ന് ഉറപ്പിക്കാനാണ് വിശദീകരണത്തിനായി ഇൻസ്റ്റഗ്രാമിനെ സമീപിച്ചതെന്നും വത്തിക്കാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ലൈക്ക് ചെയ്ത സംഭവം ചര്‍ച്ചയായതോടെ മാര്‍പ്പാപ്പയുടെ അക്കൗണ്ട് തന്നെ അത് ഡിസ്ലൈക്ക് ചെയ്തിരുന്നു. അതേസമയം മാര്‍പ്പാപ്പയുടെ ലൈക്ക് ലഭിച്ചതോടെ മോഡൽ നതാലിയ പ്രതികരണവുമായി എത്തി. 'കുറഞ്ഞത് തനിക്ക് സ്വര്‍ഗം ലഭിക്കുമെന്ന് ഉറപ്പാണ്' - എന്നായിരുന്നു ട്വീറ്റ്. സോഷ്യൽ മീഡിയയിൽ പോപ്പിന് വലിയ പിന്തുടർച്ചക്കാരാണുള്ളത്. ഇൻസ്റ്റാഗ്രാമിൽ എട്ട് ദശലക്ഷവും ട്വിറ്ററിൽ 19 ദശലക്ഷവുമാണ് പോപ്പിനെ പിന്തുടരുന്നത്.
At least I'm going to heaven https://t.co/w3nMYWVR6T
— Natalia Garibotto (@NataaGataa)