
വത്തിക്കാൻ സിറ്റി: ആയുധങ്ങൾക്ക് സമാധാനം കൊണ്ടുവരാനാകില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മാർപാപ്പ ചർച്ചയ്ക്ക് ആഹ്വാനം ചെയ്തു. ഞായറാഴ്ചയിലെ ധ്യാന പ്രസംഗത്തിനിടെയാണ് മാർപാപ്പ ഇപ്രകാരം ആവശ്യപ്പെട്ടത്. മിഡിൽ ഈസ്റ്റിലെയും ഇറാനിലെയും സംഭവങ്ങളിൽ വളരെ ആഴത്തിലുള്ള ആശങ്ക തനിക്കുണ്ടെന്ന് മാർപാപ്പ പറഞ്ഞു. സമാധാനവും സ്ഥിരതയും പരസ്പരമുള്ള ഭീഷണികളിലൂടെയോ ആയുധത്തിലൂടെയോ സ്ഥാപിക്കാൻ കഴിയില്ല. ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക. എന്നാൽ സമാധാനം വേണമെന്നുണ്ടെങ്കിൽ വളരെ യുക്തിഭദ്രമായ ഉത്തരവാദിത്വബോധമുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടത്. ഈ ഘട്ടത്തിൽ അത്തരത്തിലുള്ള ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആക്രമണങ്ങൾ അവസാനിപ്പിക്കാൻ രാജ്യങ്ങൾ തയ്യാറാകണം. അല്ലെങ്കിൽ പരിഹരിക്കാൻ കഴിയാത്ത വിധത്തിലേക്ക് കാര്യങ്ങൾ കൈവിട്ട് പോകും എന്ന മുന്നറിയിപ്പ് കൂടി മാർപാപ്പ പ്രസംഗത്തിൽ പറഞ്ഞു. ലോക സമാധാനത്തിന് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും ലിയോ പതിനാലാമൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam