പിരിച്ച് വിടാനുള്ള തൊഴിലാളികളുടെ പട്ടിക തയ്യാറാക്കൂ; മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിസ്നി

By Web TeamFirst Published Mar 20, 2023, 2:47 PM IST
Highlights

അടുത്തമാസത്തോടെ നാലായിരം പേരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. ചെലവ് ചുരുക്കാനെന്നാണ് വിശദീകരണം.

ദില്ലി: പിരിച്ചുവിടാനുള്ള തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാൻ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിസ്നി കമ്പനി. അടുത്തമാസത്തോടെ നാലായിരം പേരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. ചെലവ് ചുരുക്കാനെന്നാണ് വിശദീകരണം. ഡിസ്നിയിൽ ഏകദേശം 190,000 ജീവനക്കാരുണ്ട്.  ചെലവ് കുറയ്ക്കുന്നതിനായും കമ്പനിയുടെ പ്രവർത്തന ഘടന പുനസംഘടിപ്പിക്കാനുമാണ് നീക്കം.

കഴിഞ്ഞ നവംബറിൽ മുൻ സിഇഒ ബോബ് ചാപെക്കിൽ നിന്ന് കമ്പനിയുടെ സിഇഒ റോബർട്ട് ഇഗർ ചുമതലയേറ്റ ഉടൻ തന്നെ ഡിസ്‌നി ചെലവ് ചുരുക്കലിനും പിരിച്ചുവിടലിനുമുള്ള പദ്ധതി ആരംഭിച്ചതായി സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടുത്ത ആഴ്ചകളില്‍ പിരിച്ചുവിടല്‍ തുടങ്ങുമെന്ന് സൂചനകള്‍ നല്‍കുന്നതാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഘട്ടം ഘട്ടമായാണോ പിരിച്ച് വിടുന്നത് എന്ന കാര്യത്തില്‍ കമ്പനിയില്‍ നിന്ന് ഇതുവരെ അറിയിപ്പൊന്നും പുറത്ത് വന്നിട്ടില്ല. 5.5 ബില്യൺ ഡോളർ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി 7000  ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന ഡിസ്‌നി പ്രഖ്യാപിച്ചത്.

കമ്പനി അതിന്റെ പ്രധാന ബ്രാൻഡുകളിലേക്കും ഫ്രാഞ്ചൈസികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ബിസിനസ് കൂടുതൽ ലാഭകരമാക്കാൻ ചെലവ് കുറയ്ക്കുകയല്ലാതെ നിവൃത്തിയില്ല എന്ന് സിഇഒ ബോബ് ഐഗറിൻ വ്യക്തമാക്കിയിരുന്നു. പുതിയ പദ്ധതി പ്രകാരം, ഡിസ്നി മൂന്ന് സെഗ്‌മെന്റുകളായി കമ്പനിയെ തന്നെ  പുനഃക്രമീകരിക്കും.

ആദ്യത്തേത് ഫിലിം, ടെലിവിഷൻ, സ്ട്രീമിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു വിനോദ യൂണിറ്റ്, രണ്ടാമത്തേത് സ്‌പോർട്‌സ് കേന്ദ്രീകരിച്ചുള്ള ഇ എസ് പി എൻ യൂണിറ്റ്, മൂന്നാമത്തേത് ഡിസ്നി പാർക്കുകൾ, ടെലിവിഷൻ എക്‌സിക്യൂട്ടീവ് ഡാന വാൾഡനും ഫിലിം ചീഫ് അലൻ ബെർഗ്‌മാനും വിനോദ വിഭാഗത്തെ നയിക്കും, ജിമ്മി പിറ്റാരോ ഇഎസ്‌പിഎന്നിനെ നയിക്കും. ആഗോള തലത്തിൽ തന്നെ ടെക്‌നോളജി, മീഡിയ മേഖലകളിലെ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് ഇടയിലാണ് ഡിസ്നിയുടെ പിരിച്ചുവിടൽ. 

click me!