
വാഷിങ്ടൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം. ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾക്ക് യു.എസ്. ഭരണകൂടം പുതിയ കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 10 ശതമാനവും ചില രാജ്യങ്ങൾക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ. ആദ്യ ഘട്ടത്തിൽ ഇന്ത്യയ്ക്ക് 12.5 ശതമാനം തീരുവ നിർദ്ദേശിച്ചിരുന്നെങ്കിലും, തൊഴിൽ നിയമങ്ങളിലെ ഭേദഗതികളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ഇന്ത്യയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തരിഫ് 10 ശതമാനമായി കുറയ്ക്കുകയായിരുന്നു. പുതിയ തീരുവകൾ വെള്ളിയാഴ്ച പുലർച്ചെ അർദ്ധരാത്രിയോടെ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിന്റെ ഓഫീസ് അറിയിച്ചു.
ഇന്ത്യക്ക് പുറമേ യുകെ, കാനഡ, മെക്സിക്കോ, ബംഗ്ലാദേശ്, പാകിസ്താൻ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കും 10 ശതമാനം താരിഫാണ് ബാധകമാവുക. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് 10 മുതൽ 12.5 ശതമാനം വരെ തീരുവയുണ്ടാകും. 1974-ലെ യു.എസ്. ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം യു.എസ്. ട്രേഡ് റപ്രസന്റേറ്റീവ് ജാമീസൺ ഗ്രീർ പുതിയ തരിഫുകൾ പുറപ്പെടുവിച്ചത്. നേരത്തെ ട്രംപ് പ്രഖ്യാപിച്ച തീരുവകൾ യു.എസ്. സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് സെക്ഷൻ 301 പ്രകാരമുള്ള പുതിയ നിയമപരമായ വഴി യു.എസ്. സ്വീകരിച്ചത്.
എണ്ണ, ഗ്യാസ്, വളങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ എന്നിവയെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇറക്കുമതി വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യാപാരികൾക്ക് സമയം അനുവദിക്കുന്നതിനായി പുതിയ തീരുവകൾ നടപ്പിലാക്കുന്നതിൽ താൽക്കാലിക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയോ, പരസ്പര വ്യാപാര കരാറിലൂടെ അതിന് തയ്യാറാവുകയോ, അല്ലെങ്കിൽ ഇതിനകം ഭാഗികമായ നിരോധനം ഏർപ്പെടുത്തുകയോ ചെയ്ത രാജ്യങ്ങൾക്കാണ് 10 ശതമാനം നിരക്ക് ബാധകമാകുന്നതെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിന്റെ ഓഫീസ് വ്യക്തമാക്കി. അർജന്റീന, ബംഗ്ലാദേശ്, കംബോഡിയ, കാനഡ, ഇക്വഡോർ, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, ജോർദാൻ, മലേഷ്യ, മെക്സിക്കോ, പാകിസ്ഥാൻ, ശ്രീലങ്ക, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, യുകെ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam