
ബ്രിട്ടൻ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വലിയ വിവാദങ്ങളിലേക്ക് എത്തിയതിന് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബത്തിലെ സുപ്രധാന പദവികൾ ഉപേക്ഷിച്ച് ആൻഡ്രൂ രാജകുമാരൻ. ഡ്യൂക്ക് ഓഫ് യോർക്ക് ഉൾപ്പെടെയുള്ള പദവികൾ ഉപേക്ഷിക്കുകയാണെന്ന് ആൻഡ്രൂ രാജകുമാരൻ വെള്ളിയാഴ്ച വ്യക്തമാക്കിയത്. സഹോദരനും നിലവിലെ രാജാവുമായ ചാൾസ് മൂന്നാമന്റെ അനുവാദത്തോടെയാണ് തീരുമാനമെന്നാണ് ബക്കിംഗ്ഹാം പാലസിൽ നിന്നുള്ള പ്രസ്താവനയിൽ ആൻഡ്രൂ രാജകുമാരൻ വിശദമാക്കുന്നത്. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ആൻഡ്രൂ രാജകുമാരന്റെ അടുപ്പം വിവാദമായതിന് പിന്നാലെ കടുത്ത സമ്മർദ്ദത്തിലായിരുന്നു ചാൾസ് രാജാവിന്റെ സഹോദരൻ. ബക്കിംഗ്ഹാം കൊട്ടാരം അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് സാധാരണക്കാർക്കിടയിൽ അടക്കം ആവശ്യം ശക്തമായിരുന്നു.
ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയതും മുതിർന്നതുമായ ഓർഡറായ ഓർഡർ ഓഫ് ദി ഗാർട്ടറിലെ അംഗത്വം സ്വമേധയാ തിരികെ നൽകാനും ഉപേക്ഷിക്കാനും രാജകുമാരൻ തീരുമാനിച്ചതായാണ് പുറത്ത് വരുന്ന വിവരം. തനിക്കെതിരായ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയാണെന്നും പ്രസ്താവനയിൽ ആൻഡ്രൂ രാജകുമാരൻ വിശദമാക്കി. എലിസബത്ത് രാജ്ഞിയിൽ നിന്ന് ലഭിച്ച യോർക്ക് ഡ്യൂക്ക് പദവിയടക്കമാണ് ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ചത്. എന്നാൽ രാജകുമാരനെന്ന പദവിയിൽ മാറ്റമുണ്ടാകില്ലെന്നാണ് വിവരം. നേരത്തെ തന്നെ വർക്കിംഗ് റോയൽ പദവി ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ചിരുന്നു.
2078 വരെ സ്വകാര്യ പാട്ടക്കരാർ ഉള്ള വിൻഡ്‌സർ ഭവനമായ റോയൽ ലോഡ്ജിൽ ആൻഡ്രൂ രാജകുമാരൻ തുടർന്നും താമസിക്കുമെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിന്റെ മുൻ ഭാര്യ സാറാ ഫെർഗൂസണ് ഇനി ഡച്ചസ് ഓഫ് യോർക്ക് എന്ന പദവിയും ലഭിക്കില്ല. എന്നാൽ ഇവരുടെ പെൺമക്കൾക്ക് രാജകുമാരി എന്ന പദവിക്ക് അർഹതയുണ്ടായിരിക്കും. വിർജീനിയ ഗിയുഫ്രെയുമായി ഒത്തുതീർപ്പാക്കിയ കോടതി കേസ്, സാമ്പത്തിക തിരിമറികൾ, ചൈനീസ് ചാരനുമായുള്ള ബന്ധം എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ രാജകുമാരൻ നിരവധി അഴിമതി ആരോപണങ്ങൾ ആൻഡ്രൂ രാജകുമാരൻ നേരിട്ടിട്ടുണ്ട്.