
ലണ്ടൻ: പ്രിൻസസ് ഓഫ് വെയിൽസ് കാതറീൻ (കേറ്റ്) മിഡിൽടണെ ക്രിസ്മസിന് ശേഷം പൊതുഇടങ്ങളിലൊന്നും കാണാനില്ല. 42കാരിയായ കാതറീൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മാറിനിൽക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ എന്താണ് അസുഖമെന്ന് കെന്നിംഗ്‍സ്റ്റണ്‍ കൊട്ടാരം വിശദീകരിച്ചിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസം കൊട്ടാരം പുറത്തുവിട്ട കാതറീന്‍റെ ഫോട്ടോയെ ചൊല്ലി വിവാദം തലപൊക്കിയിരിക്കുകയാണ്.
നിറഞ്ഞ ചിരിയോടെ മൂന്ന് മക്കളെ ചേർത്തു പിടിച്ചുനിൽക്കുന്ന കാതറീന്‍റെ ചിത്രമാണ് കെന്നിംഗ്‍സ്റ്റണ്‍ കൊട്ടാരം പുറത്തുവിട്ടത്. ബ്രിട്ടനിലെ മദേഴ്സ് ഡേ ആഘോഷത്തിന്‍റെ ഭാഗമായി ഞായറാഴ്ചയാണ് കൊട്ടാരം ചിത്രം പുറത്തുവിട്ടത്. പൂന്തോട്ടത്തിലെ കസേരയിൽ ഇരിക്കുന്ന കാതറീൻ, ഒപ്പം 10 വയസ്സുകാരൻ ജോർജ്, എട്ട് വയസ്സുകാരി ഷാർലറ്റ്, അഞ്ച് വയസ്സുകാരൻ ലൂയിസ് എന്നിവരാണ് ചിത്രത്തിലുള്ളത്. വെയിൽസ് രാജകുമാരനും കാതറീന്‍റെ ഭർത്താവുമായ വില്യംസ് എടുത്ത ഫോട്ടോയാണിത് എന്നാണ് പറഞ്ഞിരുന്നത്. മാതൃദിനാശംസകള്‍ നേർന്ന് കാതറിന്‍റെയും വില്യമിന്‍റെയും സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലാണ് ആദ്യം ഫോട്ടോ വന്നത്. ഇതിനു മുന്‍പ് ക്രിസ്മസിനാണ് കാതറിന്‍റെ ചിത്രം പുറത്തുവന്നത്.
പുതിയ ചിത്രത്തിൽ കൃത്രിമത്വം നന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫോട്ടോ പിൻവലിച്ചിരിക്കുകയാണ് പ്രമുഖ ഫോട്ടോ ഏജൻസികള്‍. അസോസിയേറ്റഡ് പ്രസ്, എഎഫ്പി, റോയിട്ടേഴ്‌സ് എന്നിവയുൾപ്പെടെയാണ് ഈ ഫോട്ടോയുടെ വിതരണം നിർത്തിവെച്ചത്. ഇതോടെയാണ് ചിത്രം ഫോട്ടോ ഷോപ്പ് ആണോയെന്ന സംശയം ഉയർന്നത്. ചിത്രത്തിൽ ഷാർലറ്റിന്‍റെ ഇടതു കയ്യിലെ 'അസ്വാഭാവികത'യാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. എഡിറ്റേറിയൽ തീരുമാന പ്രകാരമാണ് ഫോട്ടോ പിൻവലിച്ചതെന്നും ഈ ഫോട്ടോ ഇനി ഒരിടത്തും ഉപയോഗിക്കില്ലെന്നും എപി വക്താവ് പ്രതികരിച്ചു.
കേറ്റിന്‍റെ നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ കൊട്ടാരം പുറത്തുവിട്ടിട്ടില്ല. കാതറീന് ക്യാൻസറാണെന്ന അഭ്യൂഹം പരന്നപ്പോള്‍ ഇക്കാര്യം കൊട്ടാരം നിഷേധിച്ചിരുന്നു. അസുഖം ക്യാൻസറല്ലെന്നും മെഡിക്കൽ വിവരങ്ങള്‍ കാതറീൻ സ്വകാര്യമാക്കി വെയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും കൊട്ടാരം നേരത്തെ വ്യക്തമാക്കുകയുണ്ടായി. നിലവിലെ ഫോട്ടോ വിവാദത്തെ കുറിച്ച് കെൻസിംഗ്ടൺ കൊട്ടാരം പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam