
കീവ്: ഒരാഴ്ച കൊണ്ട് യുദ്ധം തീര്‍ക്കാമെന്ന് കരുതി യുക്രൈനെതിരെ പോരിനിറങ്ങിയ റഷ്യ ഇപ്പോള്‍ പെട്ടുകിടക്കുകയാണെന്ന് വിലയിരുത്തല്‍. യുദ്ധക്കളത്തിലെ പ്രതിസന്ധികളും ആഭ്യന്തരമായ എതിര്‍പ്പും കാരണം, എങ്ങനെയെങ്കിലും യുദ്ധം നിര്‍ത്തിയാല്‍ മതിയെന്ന അവസ്ഥയിലാണ് റഷ്യയെന്നാണ് യൂറോപ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ വിലയിരുത്തല്‍. യുക്രൈയ്‌നുമായി സമാധാന ശ്രമങ്ങളിലെത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ നിര്‍ബന്ധിതനാവുമെന്നാണ് സൂചനകള്‍.
സാമ്പത്തികവും സൈനികവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങള്‍ക്കുള്ളില്‍ പെട്ടുകിടക്കുകയാണ് പുടിന്‍ എന്നും ചര്‍ച്ചാ മേശയിലേക്ക് വരാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുമെന്നുമാണ് എസ്‌തോണിയയുടെ ചാരസംഘടനയുടെ വിലയിരുത്തല്‍. സമയം റഷ്യക്ക് അനുകൂലമല്ലെന്നും സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ ചാരസംഘടന മേധാവി കൗപോ റോസിന്‍ക്കി പറഞ്ഞു. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായിരുന്ന എസ്‌തോണിയ ഇപ്പോള്‍ നാറ്റോയുടെ നിരീക്ഷണ കേന്ദ്രമാണ്. അയല്‍രാജ്യമായ യുക്രൈനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എസ്‌തോണിയന്‍ ചാരസംഘടന.
പൂര്‍ണ്ണ വിജയം എന്ന ലക്ഷ്യം റഷ്യ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണെന്ന് കൗപോ റോസിന്‍ പറഞ്ഞു. യുക്രൈനിലെ സാഹചര്യങ്ങള്‍ റഷ്യയ്ക്ക് എതിരാണ്. റിക്രൂട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സൈനികരെ റഷ്യയ്ക്ക് നഷ്ടപ്പെടുന്നുണ്ടെന്നും റോസിന്‍ പറഞ്ഞു. റഷ്യയ്ക്ക് ഇനിയൊരു മുന്നേറ്റം നടത്തണമെങ്കില്‍ കൂടുതല്‍ സൈനികരെ രംഗത്തിറക്കേണ്ടിവരും. രണ്ട് ലക്ഷത്തോളം സൈനികരെ എങ്കിലും രംഗത്തിറക്കിയാലേ എന്തെങ്കിലും മുന്നേറ്റം സാധ്യമാവൂ. എന്നാല്‍ അത്തരമൊരു നീക്കം ആഭ്യന്തരമായി കൂടുതല്‍ പ്രതിസന്ധികള്‍ റഷ്യയ്ക്കുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യക്കാര്‍ക്ക് പതിമാസം 15,000 മുതല്‍ 20,000 വരെ സൈനികരെ നഷ്ടപ്പെടുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏപ്രിലില്‍ 35,203 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.
യുദ്ധം തുടങ്ങി ഏഴ് മാസങ്ങള്‍ക്ക് ശേഷം, 2022 സെപ്റ്റംബറിലാണ് റിസര്‍വ് സൈനികരുടെ വലിയ റിക്രൂട്ട്‌മെന്റിന് റഷ്യ ശ്രമം നടത്തിയത്. എന്നാല്‍, ഇത് രാജ്യത്തിനകത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വന്‍തോതിലാണ് പുരുഷന്‍മാര്‍ നാടുവിട്ടത്. തുടര്‍ന്ന്, സൈന്യത്തില്‍ ചേരുന്നവര്‍ക്ക് വന്‍ തുക ബോണസും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് പ്രാദേശിക സര്‍ക്കാരുകള്‍ വഴിയാണ് റിക്രൂട്ട്മെന്റ് നടത്തിയത്. എന്നാല്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥ സമ്മര്‍ദ്ദത്തിലായതോടെ ഇതിനുള്ള ശേഷി കുറഞ്ഞിരിക്കുകയാണ്. യുദ്ധച്ചെലവുകളും അന്താരാഷ്ട്ര ഉപരോധങ്ങളും റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ വ്യവസായത്തിന് നേരെ യുക്രൈന്‍ നടത്തുന്ന ആക്രമണങ്ങളും റഷ്യയെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
തൊഴില്‍ക്ഷാമം, അമിതമായ സര്‍ക്കാര്‍ ചെലവുകള്‍, പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം എന്നിവ ചൂണ്ടിക്കാട്ടി റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് ഈ ആഴ്ച റഷ്യയുടെ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 1.3 ശതമാനത്തില്‍ നിന്ന് 0.4 ശതമാനമായി കുറച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam