
ദില്ലി: ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് തുടർച്ചയായി നടത്തുന്ന പ്രസ്‌താവനകളെ വിമർശിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. കൊളോണിയൽ കാലം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റിനെ ഓർമപ്പെടുത്തിയ അദ്ദേഹം ഇന്ത്യയോടും ചൈനയോടും ഈ നിലയിൽ സംസാരിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ആത്യന്തികമായി സാധാരാണ രാഷ്ട്രീയ സംഭാഷണം തുടരേണ്ടി വരുമെന്നും എല്ലാം അതിൻ്റെ സ്ഥാനത്ത് വരുമെന്നും പുടിൻ പറഞ്ഞു.
'150 കോടിയോളം ജനങ്ങളുള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. സാമ്പത്തികമായി ശക്തരായ രാജ്യങ്ങൾ. ഇങ്ങനെയുള്ള രാജ്യങ്ങളെ ശിക്ഷിക്കുമെന്ന് പറയുമ്പോൾ ഈ രാജ്യങ്ങളിലെ ശക്തരായ നേതാക്കൾ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് കൂടി ഓർക്കണം.' വാഷിങ്ടൺ കാലഹരണപ്പെട്ട തന്ത്രങ്ങളിലേക്ക് മടങ്ങുകയാണെന്നും പുടിൻ കുറ്റപ്പെടുത്തി.
ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്ക് ശേഷം ചൈനയിൽ സംസാരിക്കുകയായിരുന്നു പുടിൻ. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതാണ് ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്താൻ കാരണമെന്ന് ഡോണാൾഡ് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ 25 ശതമാനം കൂട്ടി 50 ശതമാനമാക്കി ഉയർത്തിയ അമേരിക്കയുടെ നടപടിയെ നേരത്തെയും പുടിൻ വിമർശിച്ചിരുന്നു. ചൈനയും അമേരിക്കയുടെ നടപടിയെ വിമർശിച്ചിരുന്നു.
ഇന്ത്യയും ചൈനയും റഷ്യയും ചേർന്ന് ശക്തമായ പുതിയ സൗഹൃദ ശക്തിപ്പെട്ടതോടെ ഇന്ന് വീണ്ടും ട്രംപ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നുവെന്നും അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ എന്നുമാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം യുഎസിൻ്റെ അധിക തീരുവ പ്രഹരത്തിൽ ആഘാതമേൽക്കുന്ന കമ്പനികൾക്ക് സമാശ്വാസ പാക്കേജ് പരിഗണനയിലുണ്ടെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സിഎൻബിസിക്ക് നൽകിയ പ്രതികരണത്തിൽ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam