പാകിസ്താനിലെ പെഷവാറിലുള്ള തങ്ങളുടെ കോൺസുലേറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ അമേരിക്ക തീരുമാനിച്ചു. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ മാറ്റങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഇതോടെ കറാച്ചിയിലും ലാഹോറിലും മാത്രമാകും പാകിസ്താനിൽ യുഎസ് കോൺസുലേറ്റുകൾ പ്രവർത്തിക്കുക.

ദില്ലി: പാകിസ്താനിലെ പെഷവാറിലുള്ള തങ്ങളുടെ കോൺസുലേറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. അഫ്ഗാനിസ്ഥാനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കൻ നയതന്ത്ര കാര്യാലയമായിരുന്നു ഇത്. വർഷങ്ങളായി താൽക്കാലികമായി അടഞ്ഞുകിടന്നിരുന്ന ഈ മിഷൻ ഇനി തുറക്കില്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളാണ് ഈ തീരുമാനത്തിലേക്ക് അമേരിക്കയെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പെഷവാർ കോൺസുലേറ്റ് അടച്ചുപൂട്ടുന്നത് ദക്ഷിണേഷ്യയിലെ അമേരിക്കയുടെ നയതന്ത്ര സ്വാധീനത്തെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ നിരീക്ഷണം നടത്താനും പ്രാദേശികമായ ഇടപെടാനും ഈ ഓഫീസ് ഏറെ സഹായിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സുരക്ഷാപ്രശ്നം മൂലം ഇവിടെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചിരുന്നു. മാറിയ സാഹചര്യത്തിൽ ഇസ്‌ലാമാബാദിലെ യുഎസ് എംബസി വഴിയായിരിക്കും പെഷവാർ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. അതിർത്തി കടന്നുള്ള തീവ്രവാദ ഭീഷണികളും നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായേക്കാനുള്ള സാധ്യതയും അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പരിഗണിച്ചതും പെഷവാറിലെ പ്രവർത്തനം അവസാനിപ്പിക്കാൻ കാരണമായി. കറാച്ചിയിലും ലാഹോറിലുമുള്ള കോൺസുലേറ്റുകൾ മാത്രമാകും ഇനി യുഎസ് നയതന്ത്ര കാര്യങ്ങൾക്കായി പ്രവർത്തിക്കുക.