
ഖത്തറിലെ പ്രമുഖ വ്യവസായ കേന്ദ്രമായ റാസ് ലഫാന് നേരെയുണ്ടായ മിസൈല്‍ ആക്രമണം ആഗോള ഇന്ധന വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി. രാജ്യത്തെ എല്‍എന്‍ജി കയറ്റുമതി ശേഷിയുടെ 17 ശതമാനവും ഇതോടെ നിലച്ചു. പ്രതിവര്‍ഷം ഏകദേശം 2000 കോടി ഡോളറിന്റെ (ഏകദേശം 1.6 ലക്ഷം കോടി രൂപ) വരുമാന നഷ്ടമാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.തകര്‍ന്ന പ്ലാന്റുകള്‍ അറ്റകുറ്റപ്പണി നടത്തി പഴയപടിയാക്കാന്‍ അഞ്ച് വര്‍ഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
പ്ലാന്റുകള്‍ക്ക് കനത്ത നാശനഷ്ടം സംഭവിച്ച സാഹചര്യത്തില്‍, വിവിധ രാജ്യങ്ങളുമായുള്ള വാതക വിതരണ കരാറുകളില്‍ ഖത്തര്‍ 'ഫോഴ്സ് മജീര്‍' പ്രഖ്യാപിച്ചു. അപ്രതീക്ഷിത കാരണങ്ങളാല്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യം വരുമ്പോഴാണ് കമ്പനികള്‍ ഇത്തരമൊരു നിയമപരമായ പരിരക്ഷ തേടുന്നത്. ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്കെങ്കിലും വാതക വിതരണത്തില്‍ തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
തകര്‍ന്നത്: റാസ് ലഫാനിലെ 'ട്രെയിന്‍ 4', 'ട്രെയിന്‍ 6' എന്നീ രണ്ട് പ്രധാന എല്‍എന്‍ജി ഉല്‍പ്പാദന യൂണിറ്റുകള്‍.
ഉല്‍പ്പാദന നഷ്ടം: പ്രതിവര്‍ഷം 1.28 കോടി ടണ്‍ എല്‍എന്‍ജി
ബാധിക്കുന്ന രാജ്യങ്ങള്‍: ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ബെല്‍ജിയം.
മറ്റ് ഉല്‍പ്പന്നങ്ങള്‍: എല്‍പിജി (അടുക്കള പാചകവാതകം - 13% കുറവ്), ഹീലിയം (14% കുറവ്), നാഫ്ത, കണ്ടന്‍സേറ്റുകള്‍ എന്നിവയുടെ ഉല്‍പ്പാദനവും ഗണ്യമായി കുറയും.
ഷെല്‍ പ്ലാന്റിനും കേടുപാടുകള്‍
എല്‍എന്‍ജി പ്ലാന്റുകള്‍ക്ക് പുറമെ, പ്രകൃതിവാതകത്തില്‍ നിന്ന് ശുദ്ധമായ ഇന്ധനങ്ങള്‍ നിര്‍മ്മിക്കുന്ന 'പേള്‍ ജിടിഎല്‍' പ്ലാന്റിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഷെല്‍ കമ്പനിയുടെ കീഴിലുള്ള ഈ പ്ലാന്റിലെ ഒരു യൂണിറ്റ് കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും അടച്ചിടേണ്ടി വരും.
മേഖലയിലെ സംഘര്‍ഷം വിനയായി
ഇറാന്‍-ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഖത്തറിന് നേരെ ആക്രമണമുണ്ടായത്. നേരത്തെ ഇറാന്റെ വാതക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന്, അവര്‍ തിരിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ നിലയങ്ങളെ ലക്ഷ്യം വെക്കുകയായിരുന്നു. മേഖലയിലെ യുദ്ധസമാനമായ അന്തരീക്ഷം മാറാതെ ഉല്‍പ്പാദനം പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തറിലെ ഈ തടസം യൂറോപ്പിലും ഏഷ്യയിലുമുള്ള ഊര്‍ജ വിപണികളില്‍ വന്‍ വിലക്കയറ്റത്തിന് കാരണമായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam