'ഇവിടെ ഇനി ഒരു തുള്ളി റഷ്യൻ വേണ്ട ', റിലയൻസിന്റെ യുടേൺ; യുഎസ് ഉപരോധത്തിന് വഴങ്ങി നവംബർ 20 മുതൽ റഷ്യൻ എണ്ണ ഉപയോഗിക്കില്ല

Published : Nov 21, 2025, 08:43 AM IST
Reliance

Synopsis

നവംബർ 20 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നു, ഇനി മുതൽ ഈ യൂണിറ്റിൽ നിന്നുള്ള കയറ്റുമതി ഉൽപ്പന്നങ്ങൾ റഷ്യൻ ഇതര എണ്ണയിൽ നിന്നായിരിക്കും. ആഭ്യന്തര വിപണിക്കുള്ള റിഫൈനറിയിൽ റഷ്യൻ എണ്ണയുടെ സംസ്കരണം തുടരും.

ജാംനഗർ: യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി, ജാംനഗറിലെ കയറ്റുമതിക്കായി മാത്രമുള്ള റിഫൈനറിയിൽ റഷ്യൻ ക്രൂഡ് ഓയിലിൻ്റെ ഉപയോഗം നിർത്തിയതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) അറിയിച്ചിരിക്കുകയാണ്. നവംബർ 20 മുതൽ ഈ റിഫൈനറിയിലേക്ക് റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി കമ്പനി വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ റഷ്യൻ എണ്ണ വാങ്ങുന്ന സ്ഥാപനമാണ് റിലയൻസ്. റഷ്യൻ എണ്ണ സംസ്കരിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ യൂണിയൻ, യുഎസ്, മറ്റ് രാജ്യങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യുന്നവരിൽ പ്രമുഖരാണ് റിലയൻസ്. എന്നാൽ, റഷ്യൻ എണ്ണ വരുമാനം ലക്ഷ്യമിട്ട് യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളും, റഷ്യൻ ക്രൂഡിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്കുകളും കമ്പനി തീരുമാനത്തിൽ നിർണ്ണായകമായി.

"നവംബർ 20 മുതൽ ഞങ്ങളുടെ എസ്.ഇ.സെഡ്. റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തി," കമ്പനി വക്താവ് പറഞ്ഞു. "ഡിസംബർ 1 മുതൽ, എസ്.ഇ.സെഡ്. റിഫൈനറിയിൽ നിന്നുള്ള എല്ലാ ഉൽപ്പന്ന കയറ്റുമതികളും റഷ്യൻ ഇതര ക്രൂഡ് ഓയിൽ ഉപയോഗിച്ച് മാത്രമായിരിക്കും ഉത്പാദിപ്പിക്കുക." 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന യുറോപ്യൻ യൂണിയന്റെ ഉൽപ്പന്ന ഇറക്കുമതി നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിശ്ചയിച്ച സമയപരിധിക്ക് മുൻപ് തന്നെ ഈ മാറ്റം പൂർത്തിയാക്കിയതായും കമ്പനി അറിയിച്ചു.

ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഒറ്റ-സൈറ്റ് എണ്ണ ശുദ്ധീകരണ കോംപ്ലക്സിൽ റിലയൻസിന് രണ്ട് റിഫൈനറികളാണുള്ളത്. ഇതിൽ ഒന്ന് യൂറോപ്പ്, യുഎസ് തുടങ്ങിയ വിപണികളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്ന പ്രത്യേക സാമ്പത്തിക മേഖല യൂണിറ്റും മറ്റൊന്ന് ആഭ്യന്തര വിപണിയെ ലക്ഷ്യമിട്ടുള്ള പഴയ യൂണിറ്റുമാണ്. ഉപരോധം ബാധിക്കുന്നത് കയറ്റുമതിക്ക് മാത്രമായുള്ള പ്രത്യേക യൂണിറ്റിനെയാണ്. ഒക്ടോബർ 22 വരെയുള്ള കരാറുകൾ പാലിക്കുന്നതിൻ്റെ ഭാഗമായി, റഷ്യൻ ക്രൂഡ് ഓയിലിൻ്റെ അവസാന ചരക്ക് നവംബർ 12-നാണ് കയറ്റി അയച്ചത്. "നവംബർ 20-നോ അതിനുശേഷമോ എത്തുന്ന റഷ്യൻ ചരക്കുകൾ ഞങ്ങളുടെ ആഭ്യന്തര താരിഫ് ഏരിയയിലെ (DTA) റിഫൈനറിയിൽ സ്വീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

ഉപരോധ പശ്ചാത്തലം

റഷ്യൻ എണ്ണ കയറ്റുമതിക്കാരായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ രണ്ട് വലിയ കമ്പനികൾക്ക് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയതാണ് ഈ തീരുമാനത്തിന് കാരണം. യുക്രെയ്നിലെ യുദ്ധത്തിന് ധനസഹായം നൽകുന്നു എന്ന് ആരോപിച്ചാണ് ഉപരോധം. റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കാൻ റിലയൻസ് നേരത്തെ തന്നെ ക്രമീകരണം തുടങ്ങിയിരുന്നു. യുഎസ്സിൽ വലിയ ബിസിനസ് താൽപ്പര്യങ്ങളുള്ള റിലയൻസിന് യുഎസ് ഉപരോധങ്ങൾ ആകർഷിക്കുന്നത് വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ഏകദേശം 35 ബില്യൺ ഡോളർ മൂല്യമുള്ള റഷ്യൻ എണ്ണ റിലയൻസ് വാങ്ങിയിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ ഏകദേശം മൂന്നിലൊന്നും റഷ്യയിൽ നിന്നാണ് വരുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും