Latest Videos

പള്ളിയിലെ ആചാരം പാലിച്ച് അവിശ്വാസിയായ ട്രാൻസ് ആക്ടിവിസ്റ്റിന്റെ സംസ്കാരചടങ്ങുകൾ, അപലപിച്ച് കത്തോലിക്കാ സഭ

By Web TeamFirst Published Feb 18, 2024, 11:09 AM IST
Highlights

മരിച്ചയാളുടെ പശ്ചാത്തലവും പ്രവർത്തന മേഖലയും പിന്തുടർന്നിരുന്ന ആശയത്തേക്കുറിച്ചും ധാരണയില്ലായിരുന്നുവെന്നും എപ്പോഴാണ് ചടങ്ങ് പള്ളിയിൽ വച്ച് നടത്താമെന്ന ധാരണ ഉണ്ടാക്കിയതെന്നതിനേക്കുറിച്ച് അറിയില്ലെന്നും സഭ

ന്യൂയോർക്ക്: അവിശ്വാസിയും അഭിനേത്രിയും ട്രാൻസ് നേതാവുമായ 52കാരിയെ സംസ്കാര ചടങ്ങിനെ അപലപിച്ച് കത്തോലിക്കാ സഭ. ന്യൂയോർക്കിലെ റോമൻ കത്തോലിക്കാ അതിരൂപതയാണ് ട്രാൻസ് വിഭാഗം നേതാവിന്റെ വ്യാഴാഴ്ച നടന്ന സംസ്കാര ചടങ്ങിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. കത്തോലിക്കാ വിശ്വാസത്തിന് തന്നെ അപമാനിക്കുന്നതാണ് സംസ്കാര ചടങ്ങുകൾ എന്നാണ് സഭ വിലയിരുത്തുന്നത്. മാൻഹാട്ടനിലെ സെന്റ് പാട്രിക്സ് കത്തീഡ്രൽ ദേവാലയത്തിൽ വച്ചാണ് സിസിലിയ ജെന്റിലിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്.

മരിച്ചയാളുടെ സ്വത്വത്തേക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അവിശ്വാസത്തേക്കുറിച്ച് വാദിച്ചിരുന്ന സിസിലിയയുടെ സംസ്കാരം എന്നാണ് ദേവാലയത്തിൽ നടത്താൻ സമ്മതിച്ചതെന്നും ധാരണയില്ലെന്നാണ് സഭ വിശദമാക്കുന്നത്. ആയിരത്തിലധികം ആളുകളുടെ സാന്നിധ്യത്തിലാണ് ട്രാൻസ് വിഭാഗം നേതാവും ആക്ടിവിസ്റ്റും അഭിനേത്രിയും ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി നിരന്തരം പ്രവർത്തിക്കുകയും ചെയ്തിരുന്ന അഭിഭാഷകയുമായ സിസിലിയയുടെ സംസ്കാരം നടന്നത്. വിശ്വാസ രീതികളെ പരസ്യമായി അപലപിക്കുകയു അവിശ്വാസിയായി നിലകൊള്ളുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു സിസിലിയ. അടുത്ത കാലത്തെങ്ങും കത്തോലിക്കാ സഭയിൽ നടന്നിട്ടില്ലാത്ത അത്ര അധികം ആളുകളുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

ചടങ്ങുകളിൽ പങ്കെടുത്തവരിൽ ഏറിയ പങ്കും ട്രാൻസ് വിഭാഗത്തിൽ നിന്നുള്ളവരും ആയിരുന്നു. മികച്ച രീതിയിലുള്ള ഫാഷൻ വസ്ത്രവിധാനങ്ങളോടെ നിരവധിയാളുകൾ പങ്കെടുത്ത സംസ്കാര ചടങ്ങ് അമേരിക്കയിൽ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സഭ ചടങ്ങിനെ രൂക്ഷമായി അപലപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. പള്ളിയിലെ വലിയൊരു വിഭാഗം വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തെങ്കിലും യാഥാസ്ഥിതിക വിഭാഗം ചടങ്ങിനേയും ചടങ്ങിൽ പങ്കെടുത്ത ആളുകളുടെ പെരുമാറ്റത്തിനെതിരേയും രംഗത്ത് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് സഭ ചടങ്ങിനെ അപലപിച്ചത്.

ക്രിസ്തുമത വിശ്വാസത്തെ പരിഹസിക്കുന്ന രീതിയാണ് നടന്നതെന്നാണ് യാഥാസ്ഥിതിക വിഭാഗം ചടങ്ങിനേക്കുറിച്ച് പ്രതികരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ കത്തോലിക്കാ ദേവാലയത്തിൽ നടന്ന വിപ്ലവകരമായ നടപടിയായാണ് ഒരു വിഭാഗം ആളുകൾ ചടങ്ങിനെ നിരീക്ഷിച്ചത്. ശനിയാഴ്ചയാണ് വിഷയത്തിൽ സഭയുടെ പ്രതികരണമെത്തുന്നത്. ദേവാലയത്തിനുള്ളിൽ വച്ച് ചടങ്ങിനിടെ ചിലരുടെ പെരുമാറ്റത്തിലെ എതിർപ്പ് വ്യക്തമാക്കിയാണ് സഭയുടെ പ്രതികരണം.

മരിച്ചയാളുടെ പശ്ചാത്തലവും പ്രവർത്തന മേഖലയും പിന്തുടർന്നിരുന്ന ആശയത്തേക്കുറിച്ചും ധാരണയില്ലായിരുന്നുവെന്നും എപ്പോഴാണ് ചടങ്ങ് പള്ളിയിൽ വച്ച് നടത്താമെന്ന ധാരണ ഉണ്ടാക്കിയതെന്നതിനേക്കുറിച്ച് അറിയില്ലെന്നും സഭ വിശദമാക്കി. സാധാരണ നിലയിൽ കത്തോലിക്കാ വിശ്വാസികളായ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കു വേണ്ടിയാണ് സംസ്കാര ചടങ്ങുകൾ ഇവിടെ നടത്താറുള്ളത്. ഇത്തരം ചടങ്ങിനെ അപമാനിക്കുന്ന തരത്തിലുള്ള നടപടികൾ അനുവദിക്കില്ലെന്നും സഭ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!