കീവിൽനിന്ന് സ്ഫോടന ശബ്ദം, യുക്രൈൻ നഗരങ്ങളിൽ കനത്ത ആക്രമണം; റഷ്യ തൊടുത്തുവിട്ടത് 800 ഓളം ഡ്രോണുകളെന്ന് സെലൻസ്കി

Published : May 14, 2026, 08:10 AM IST
Russia Attack in Ukraine

Synopsis

യുക്രൈൻ നഗരങ്ങളിൽ കനത്ത ഡ്രോൺ ആക്രമണം നടത്തി റഷ്യ. സംഭവത്തിൽ ആറോളം പേ‍ർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ആണ് ആക്രമണം തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. 

കീവ്: യുക്രൈനിലെ തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. സംഭവത്തിൽ ആറോളം പേ‍ർ കൊല്ലപ്പെട്ടതായും കുട്ടികളടക്കം നിരവധി പേ‌‍ർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമി‍ർ സെലൻസ്കി അറിയിച്ചു. തലസ്ഥാനമായ കീവ്, പോളണ്ട് അതി‍ർത്തിയിലെ പടിഞ്ഞാറൻ ന​ഗരമായ ലിവിവ്, ഒഡീസയിലെ ബ്ലാക്ക് സീപോ‍ർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ആക്രമണം ഉണ്ടായെന്നും സെലൻസ്കി വ്യക്തമാക്കി. യുക്രൈനിൻ്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ 23 ഓളം തവണ ആക്രമണമുണ്ടായതായി പ്രസിഡന്റിൻ്റെ ഉപദേഷ്ടാവും അറിയിച്ചു.

ബുധനാഴ്ച രാവിലെ ആരംഭിച്ച ആക്രമണം മണിക്കൂറുകൾ നീണ്ടുനിന്നതായി പ്രസിഡൻ്റ് സെലൻസ്കി അറിയിച്ചു. വ്യാഴാഴ്ച പുല‍ർച്ചെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കീവിന് നേരെ ഡ്രോൺ, ബാലിസ്റ്റിക് ആക്രമണം ഉണ്ടായെന്നാണ് റിപ്പോ‍ർട്ട്. ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ച് യുക്രൈൻ സൈന്യം കീവിനെ ലക്ഷ്യമിടുകയാണെന്ന് കീവ് മേയ‍ർ അറിയിച്ചു. ന​ഗരത്തിൽനിന്ന് ഒന്നിലധികം തവണ സ്ഫോടന ശബ്ദം കേട്ടതായും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോ​ഗിച്ച് യുക്രൈൻ ഭീഷണികളെ ചെറുക്കുന്നത് കണ്ടതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയുടെ മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച യുക്രൈനിലെ 20 ഓളം സ്ഥലങ്ങൾക്ക് നേരെ 800 ഓളം ഡ്രോണുകളാണ് പ്രയോ​ഗിച്ചതെന്ന് സെലൻസ്കി അറിയിച്ചു. യുക്രൈൻ സൈന്യം രാജ്യത്തെ പ്രതിരോധിക്കുന്നുണ്ടെന്നും റഷ്യയുടെ ലക്ഷ്യം വ്യോമ പ്രതിരോധ സംവിധാനങ്ങൾ തക‍ർക്കുക എന്നതാണെന്നും സെലൻസ്കി ടെല​ഗ്രാമിലൂടെ അറിയിച്ചു. യുക്രൈൻ നടത്തിയ തിരിച്ചടിയിൽ റഷ്യയുടെ ബ്രയാൻസ്ക് മേഖലയിൽ രണ്ടുപേർക്ക് പരിക്കേറ്റതായും എട്ടു വീടുകൾക്കും വാഹനത്തിനും കേടുപാട് സംഭവിച്ചതായും ​റിപ്പോർട്ടുണ്ട്.

നാല് വർഷമായി തുടരുന്ന യുദ്ധം അവസാനത്തിലേക്ക് എത്തുന്നുവെന്ന യുഎസിൻ്റെയും റഷ്യയുടെയും പ്രതികരണത്തിനിടെയാണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. പോരാട്ടം അവസാനിപ്പിക്കാനായി റഷ്യയും യുക്രൈനും തമ്മിൽ ഉടൻതന്നെ ഒരു കരാറിൽ എത്തിച്ചേരുമെന്നും യുദ്ധം അതിന്റെ അവസാനത്തിലേക്ക് എത്തുന്നുവെന്നാണ് കരുതുന്നതെന്നും യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചൈനീസ് സന്ദർശനത്തിനായി വൈറ്റ് ഹൗസിൽനിന്ന് പുറപ്പെടുന്നതിനിടെയായിരുന്നു മാധ്യമങ്ങളോടുള്ള ട്രംപിൻ്റെ പ്രതികരണം. യുദ്ധം അവസാനത്തിലേക്ക് എത്തുന്നതായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമി‍ർ പുടിനും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്ത് - ഇറാന്‍ തര്‍ക്കം മുറുകുന്നു, പൗരന്മാരെ വിട്ടയച്ചില്ലെങ്കില്‍ പ്രതികരിക്കാന്‍ അവകാശമുണ്ടെന്ന് ഇറാന്‍റെ ഭീഷണി
ആഗോളശക്തികളുടെ കൂടിക്കാഴ്ചയിൽ ആകാംക്ഷ; ചൈനയിൽ എത്തിയ ട്രംപിന് അതിഗംഭീര സ്വീകരണം