
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അർധരാത്രിയിൽ റഷ്യയുടെ കടുത്ത ഡ്രോൺ-മിസൈൽ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളും കേന്ദ്രീകരിച്ച് റഷ്യ നടത്തിയ വ്യാപക ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മണിക്കൂറുകളോളം നീണ്ടുനിന്ന വ്യോമാക്രമണത്തിൽ നഗരത്തിലെ നിരവധി ജനവാസ കേന്ദ്രങ്ങൾ തകരുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരടക്കം പതിനാറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രോൺ ആക്രമത്തിൽ ഒരു പാർപ്പിട സമുച്ചയം പൂർണമായും തകർന്നതായണ് റിപ്പോർട്ടുകൾ. ആക്രമണത്തെത്തുടർന്ന് നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും തീപിടിച്ചു.
പ്രീമിയർ പാലസ്, സിറ്റിഹോട്ടൽ റെസിഡൻസ് എന്നീ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഡ്രോൺ പതിച്ച് ശക്തമായ തീപിടുത്തമുണ്ടായത്. നഗരമധ്യത്തിലെ ഷെവ്ചെങ്കോ ബോളിവാർഡിലുള്ള ഹോട്ടലിന്റെ മുകൾഭാഗവും മേൽക്കൂരയും പൂർണ്ണമായും കത്തിയമരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമേ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്‍റെ ആറ് നിലകൾ ആക്രമണത്തിൽ തകർന്നു വീണു. കീവിലെ 10 ഡിസ്ട്രിക്റ്റുകളെയും ബാധിക്കുന്ന രീതിയിലാണ് റഷ്യൻ ഡ്രോണുകളും ക്രൂസ്-ബാലിസ്റ്റിക് മിസൈലുകളും പതിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീവ് ലക്ഷ്യമാക്കി എത്തിയ ഭൂരിഭാഗം ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തതായും, എന്നാൽ തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങളാണ് നഗരത്തിൽ വലിയ നാശനഷ്ടമുണ്ടാക്കിയതെന്നും മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു.
സംഭവസ്ഥലത്ത് അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും തീയണയ്ക്കാനും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ, കുട്ടികളും വളർത്തുമൃഗങ്ങളുമായി ആയിരക്കണക്കിന് ആളുകളാണ് സുരക്ഷിതത്വം തേടി ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലേക്ക് അഭയം പ്രാപിച്ചത്. റഷ്യ വലിയൊരു ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി രഹസ്യാന്വേഷണ വിവരമുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് തന്റെ അയർലൻഡ് സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ച് സെലൻസ്കി യുക്രെയ്നിൽ തിരിച്ചെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam