
ടെഹ്റാൻ: ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളിൽ പ്രതിസന്ധി നേരിടുന്ന ഇറാന് മാനുഷിക സഹായവുമായി റഷ്യ രംഗത്തെത്തി. ഇറാന് ഇത്തരത്തിൽ സഹായം എത്തിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. 13 ടണ്ണിലധികം മരുന്നുകളും മറ്റ് മെഡിക്കൽ സാമഗ്രികളുമായി റഷ്യയുടെ ഐ എൽ 76 വിമാനം അസർബൈജാനിൽ എത്തിച്ചേർന്നു. ഇവിടെ നിന്നാണ് സഹായം ഇറാനിലെ അധികൃതർക്ക് കൈമാറുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മീർ പുടിന്‍റെ ഉത്തരവ് പ്രകാരമാണ് ഇറാനുള്ള മാനുഷിക സഹായവുമായി ഐ എൽ 76 വിമാനം അസർബൈജാനിലെത്തിയത്. ഇറാൻ സന്ദർശിച്ച അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ എ ഇ എ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് കൂടിക്കാഴ്ച നടത്തി. ഇറാനിലെ സമാധാനപരമായ ആണവ നിലയങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ റഷ്യ ശക്തമായി അപലപിച്ചു.
ആണവ വ്യാപന നിരോധന കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾക്ക് ആണവോർജ്ജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അവകാശമുണ്ടെന്നും അതിനെ തടയാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുകയാണെന്നും ലാവ്‌റോവ് കുറ്റപ്പെടുത്തി. ആണവ നിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ആണവോർജ്ജ ഏജൻസിയുടെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷത പുലർത്തുന്നതിലും റഷ്യയുടെ പിന്തുണ ലാവ്‌റോവ് ഗ്രോസിയെ അറിയിച്ചു. വെസ്റ്റേൺ രാജ്യങ്ങൾ അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ആഗോള ഏജൻസികളെ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെയും സപ്പോറോഷ്യയിലെയും ആണവ നിലയങ്ങളുടെ സുരക്ഷാ കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് പ്രവർത്തനം നിലച്ച ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യാന്തര ഇന്ധനനീക്കത്തിന് നിർണ്ണായകമായ ഈ പാത തുറക്കുന്നതിനായി യു കെ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളുടെ സൈനിക സഹായം ട്രംപ് അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സൈനിക നടപടിയിലൂടെ പിടിച്ചെടുക്കുമെന്നും, ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സഖ്യകക്ഷികൾ ഒപ്പം നിൽക്കണമെന്നുമാണ് ട്രംപിന്റെ ആഹ്വാനം. ഹോർമൂസ് പിടിച്ചെടുക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങളോടും യുദ്ധകപ്പലുകൾ അയക്കാൻ ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇന്ധന വ്യാപാരമടക്കം നിലച്ച മട്ടിലാണ്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം എൽ പി ജി, എണ്ണ ആശങ്കയിലാണ്. അതിനിടയിലുള്ള ട്രംപിന്‍റെ പുതിയ പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam