ബ്രിട്ടീഷ് അത്യാധുനിക ചാരവിമാനത്തിന് തൊട്ടരികിലൂടെ പറന്ന് റഷ്യൻ യുദ്ധവിമാനത്തിന്റെ പ്രകോപനം, തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം

Published : May 21, 2026, 12:14 PM IST
Russian jets aggressively buzzing an unarmed RAF surveillance plane over the Black Sea

Synopsis

നാറ്റോ പട്രോളിംഗിന്റെ ഭാഗമായി നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന ആയുധങ്ങളില്ലാത്ത ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ റിവറ്റ് ജോയിന്റ് ചാരവിമാനത്തിന് നേരെയാണ് റഷ്യൻ യുദ്ധവിമാനങ്ങളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങളുണ്ടായത്.

ബ്രിട്ടൻ: അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ ബ്രിട്ടന്റെ അത്യാധുനിക ചാരവിമാനത്തിന് തൊട്ടരികിലൂടെ അപകടകരമായ രീതിയിൽ പറന്ന് റഷ്യൻ യുദ്ധവിമാനം. കരിങ്കടലിന് മുകളിൽ വച്ചാണ് സംഭവം. തലനാരിഴയ്ക്കാണ് ഇരുവിമാനങ്ങളും തമ്മിൽ കൂട്ടിയിടിക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടതെന്നും യുകെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഏപ്രിൽ മാസത്തിൽ നടന്ന രണ്ട് വ്യത്യസ്ത വ്യോമ സംഭവങ്ങളെ അങ്ങേയറ്റം അപകടകരവും ഒട്ടും അംഗീകരിക്കാൻ കഴിയാത്തതുമായ പെരുമാറ്റം എന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വിശേഷിപ്പിച്ചത്. നാറ്റോ പട്രോളിംഗിന്റെ ഭാഗമായി നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന ആയുധങ്ങളില്ലാത്ത ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ റിവറ്റ് ജോയിന്റ് ചാരവിമാനത്തിന് നേരെയാണ് റഷ്യൻ യുദ്ധവിമാനങ്ങളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങളുണ്ടായത്. ഏകദേശം മുപ്പതോളം ജീവനക്കാരുമായി മണിക്കൂറിൽ 500 മൈൽ വേഗതയിൽ പറക്കുകയായിരുന്ന ഈ വിമാനത്തിന്റെ വെറും ആറ് മീറ്റർ മാത്രം അരികിലൂടെയാണ് റഷ്യയുടെ സു 27 യുദ്ധവിമാനം കടന്നുപോയത്. ചാരവിമാനത്തിന്റെ മുൻഭാഗത്തുകൂടി ആറ് തവണയാണ് ഈ റഷ്യൻ വിമാനം വട്ടംചുറ്റി പറന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വലിയൊരു നയതന്ത്ര പ്രതിസന്ധിക്ക് കാരണമാകുമായിരുന്ന ഒരു വൻ വിമാനാപകടമാണ് അന്ന് തലനാരിഴയ്ക്ക് ഒഴിവായത്.

ഇതേ കാലയളവിൽ തന്നെ നടന്ന രണ്ടാമത്തെ സംഭവത്തിൽ റഷ്യയുടെ മറ്റൊരു യുദ്ധവിമാനമായ സു 35 ബ്രിട്ടീഷ് വിമാനത്തിന് തൊട്ടടുത്തെത്തുകയും യുകെ ചാരവിമാനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനം അടക്കമുള്ള അടിയന്തിര സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനരഹിതമാവുകയും ചെയ്തു. 2022ൽ കരിങ്കടലിന് മുകളിൽ വെച്ച് റഷ്യൻ വിമാനം ബ്രിട്ടീഷ് വിമാനത്തിന് നേരെ മിസൈൽ തൊടുത്ത സംഭവത്തിന് ശേഷം യുകെ ചാരവിമാനത്തിന് നേരെ റഷ്യ നടത്തുന്ന ഏറ്റവും അപകടകരമായ നീക്കമാണിത്. യൂറോപ്പിലുടനീളം റഷ്യ തങ്ങളുടെ സൈനിക പ്രകോപനങ്ങളും നിരീക്ഷണങ്ങളും വൻതോതിൽ വർദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. ഈയടുത്ത ദിവസം ഒരു റഷ്യൻ ഡ്രോൺ ലിത്വാനിയയുടെ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് അവിടുത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഭൂഗർഭ ബങ്കറുകളിൽ അഭയം തേടേണ്ടി വരികയും വിൽനിയസ് വിമാനത്താവളത്തിലെ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം നോർത്ത് സീയിലൂടെയും ഡോവർ കടലിടുക്കിലൂടെയും റഷ്യൻ യുദ്ധക്കപ്പലുകൾ എണ്ണക്കപ്പലുകൾക്ക് അകമ്പടി സേവിച്ചതും, വടക്കൻ അറ്റ്ലാന്റിക്കിലെ നിർണായകമായ അടിത്തട്ടിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് സമീപം റഷ്യൻ അന്തർവാഹിനികൾ നിലയുറപ്പിച്ചതും ബ്രിട്ടീഷ് നാവികസേന അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയായിരുന്നു.

റഷ്യൻ പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾ വലിയ അപകടങ്ങൾക്കും ഇരുവിഭാഗവും തമ്മിലുള്ള സൈനിക നീക്കങ്ങൾ കൂടുതൽ വഷളാകുന്നതിനും കാരണമാകുമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി മുന്നറിയിപ്പ് നൽകി. കടുത്ത പ്രതിസന്ധിയിലും അതീവ ധീരതയോടെയും പ്രൊഫഷണലിസത്തോടെയും തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയ ആർ.എ.എഫ് ജീവനക്കാരെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അഭിനന്ദിച്ചു. റഷ്യയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള എന്ത് പ്രകോപനങ്ങളുണ്ടായാലും, നാറ്റോ സഖ്യകക്ഷികളെയും സ്വന്തം താല്പര്യങ്ങളെയും സംരക്ഷിക്കുന്നതിലുള്ള ബ്രിട്ടന്റെ പ്രതിബദ്ധതയിൽ നിന്നും രാജ്യം ഒരടിപോലും പിന്നോട്ടില്ലെന്നും പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

30 വര്‍ഷം മുമ്പ് യുഎസ് വിമാനങ്ങള്‍ വെടിവെച്ചിട്ടു, 94 വയസ്സുള്ള മുന്‍ ക്യൂബന്‍ പ്രസിഡന്റിനെ പൂട്ടാന്‍ ട്രംപ് ഭരണകൂടം
ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍: യാഥാർത്ഥ്യമാക്കാൻ തിടുക്കം കൂട്ടി യുകെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍