
ടോക്യോ: ജൂലൈ അഞ്ചിന് ജപ്പാനിൽ ശക്തമായ സൂനാമിയും ഭൂചലനങ്ങളുമുണ്ടാകുമെന്ന റയോ തത്സുകിയുടെ പ്രവചനം സത്യമാകരുതേയെന്ന പ്രാർഥനയിൽ ലോകം. ജപ്പാനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ഉണ്ടായത്. ജൂണ്‍ 23ന് മാത്രം 183 ഭൂചലങ്ങളാണ് ഉണ്ടായത്. അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ഇതിനിടെയാണ് റയോ തത്സുകിയുടെ പ്രവചനം വീണ്ടും ചർച്ചയായത്. ജാപ്പനീസ് ബാബ വാന്‍കയെന്നാണ് ഇവരെ ജനം വിളിക്കുന്നത്.
ഇല്ലസ്ട്രേറ്ററായ റയോ 1999 ല്‍ പ്രസിദ്ധീകരിച്ച ‘ദ് ഫ്യൂച്ചര്‍ ഐ സോ’ എന്ന പുസ്തകമാണ് ആശങ്കക്ക് കാരണം. തന്‍റെ ചിത്രങ്ങളിലൂടെയാണ് മാംഗ ആർട്ടിസ്റ്റായ റയോ തത്സുകി പ്രവചനം നടത്തുന്നത്. 2011ലെ ഭൂകമ്പം 1999ല്‍ ഇവർ ചിത്രങ്ങളിലൂടെ പ്രവചിച്ചു. 2011 മാര്‍ച്ചില്‍ മഹാദുരന്തമുണ്ടാകുമെന്നായിരുന്നു പ്രവചനം. 2021ലാണ് ഇവർ വീണ്ടും പ്രവചനം നടത്തിയത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയിലുള്ള സമുദ്രാന്തര്‍ ഫലകം വിണ്ടുകീറുമെന്നും കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുമെന്നും 2011ല്‍ തീരത്തുണ്ടായതിന്‍റെ മൂന്നിരട്ടി വലിപ്പത്തില്‍ സൂനാമിത്തിരകള്‍ ആഞ്ഞടിക്കുമെന്നാണ് റയോ തത്സുകിയുടെ പ്രവചനം.
അതേസമയം, റയോ തത്സുകിയുടെ പ്രവചനങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുവരെ ഉണ്ടായ ഭൂചലനങ്ങള്‍ മൂലം കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയില്ല. എല്ലാം നേരിയ ഭൂചലനങ്ങളാണ്. എന്നാൽ, ഭൂചലനങ്ങൾ എന്ന് അവസാനിക്കുമെന്ന് പ്രവചിക്കാന്‍ ഇതുവരെ ജപ്പാന്‍റെ കാലാവസ്ഥാ ഏജന്‍സിക്ക് സാധിച്ചിട്ടില്ല.
താൻ സ്വപ്നത്തിൽ കണ്ടു എന്ന വാദത്തോടെയാണ് റിയോ തത്സുകി തന്റെ പുസ്തകത്തിൽ ചിത്രങ്ങൾ വരച്ചിട്ടത്. പുസ്തകത്തിൽ പറഞ്ഞ പല കാര്യങ്ങളും സംഭവിച്ചതോടെയാണ് 'ദ് ഫ്യൂച്ചർ ഐ സോ' എന്ന മാംഗ പുസ്തകം ചർച്ചയായത്. ചിത്രങ്ങളും വാക്കുകളും ചേർന്ന കഥാപുസ്തകങ്ങളാണ് മാംഗ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam