
വാഷിങ്ടൺ: അമേരിക്കയിൽ പക്ഷിപ്പനി ബാധിച്ച് ആദ്യമായൊരു മനുഷ്യ ജീവൻ നഷ്ടമായി. ലൂസിയാനയിലാണ് 65 വയസുള്ള രോഗി പക്ഷിപ്പനി ബാധിച്ച് മരണപ്പെട്ടത്. ഇക്കാര്യം ലൂസിയാന ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബർ പകുതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗിയാണ് മരണത്തിന് കീഴടങ്ങിയതെന്നും ലൂസിയാന ആരോഗ്യ അധികൃതർ വ്യക്തമാക്കി. പക്ഷിപ്പനി പിടിപെട്ട് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്ന രോഗിയാണ് മരണപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. മരണപ്പെട്ടയാൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതാണ് വെല്ലുവിളിയായതെന്നും ലൂസിയാന ഹെൽത്ത് അധികൃതർ വ്യക്തമാക്കി.
പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെങ്കിലും, പക്ഷികൾ, കോഴി, പശുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ലൂസിയാന ആരോഗ്യ അധികൃതർ വ്യക്തമാക്കി. മരണപ്പെട്ട രോഗിയെ ബാധിച്ച H5N1 വൈറസ് രാജ്യത്ത് കണ്ടെത്തിയ വൈറസിന്‍റെ പതിപ്പിൽ നിന്ന് വ്യത്യസ്തമാണെന്നും അധികൃതർ വിവരിച്ചു. ലൂസിയാനയിൽ മരണപ്പെട്ട രോഗിയിൽ കണ്ടെത്തിയ H5N1 വൈറസിൻ്റെ ജനിതക ക്രമം രാജ്യത്തുടനീളമുള്ള പല കേസുകളിലും കണ്ടെത്തിയ വൈറസുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. രോഗിയിലെ വൈറസിൻ്റെ ഒരു ചെറിയ ഭാഗത്തിന് ജനിതകമാറ്റങ്ങൾ ഉണ്ടായിരുന്നുവെന്നും ലൂസിയാന ആരോഗ്യ അധികൃതർ വിവരിച്ചു.
2024 തുടക്കം മുതലാണ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ മനുഷ്യരിൽ പക്ഷിപ്പനി കേസുകൾ രേഖപ്പെടുത്താൻ തുടങ്ങിയത്. 2024 ഡിസംബറിലാണ് അമേരിക്കയിൽ ആദ്യമായി ഗുരുതരമായ പക്ഷിപ്പനി ബാധിച്ചതായി സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സ്ഥിരീകരിച്ചത്. ഈ രോഗിയാണ് ലൂസിയാനയിലെ ആശുപത്രിയിൽ മരണപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam