
റിയാദ്: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് റിയാദിലെ ഇറാനിയൻ മിലിട്ടറി അറ്റാഷെയും എംബസി ജീവനക്കാരും ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി അറേബ്യക്ക് പുറത്താക്കി. ഇറാനിയൻ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ തുടങ്ങി അഞ്ച് ഉദ്യോഗസ്ഥരോടാണ് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടത്. ഇറാൻ ഉദ്യോഗസ്ഥരെ 'പെർസോണ നോൺ ഗ്രാറ്റ' (Persona non grata - അസ്വീകാര്യരായ വ്യക്തികൾ) ആയി പ്രഖ്യാപിച്ചാണ് പുറത്താക്കിയത്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന കടന്നുകയറ്റങ്ങൾ ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് സൗദി വ്യക്തമാക്കി.
സൗദിയുടെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക താൽപ്പര്യങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ബീജിംഗ് കരാറിലെ വ്യവസ്ഥകളും 2026-ലെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയവും ഇറാൻ ലംഘിച്ചതായി സൗദി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി ആവർത്തിച്ചു. അയൽരാജ്യങ്ങളോടുള്ള മര്യാദ ഇറാൻ ലംഘിച്ചതായും സൗദി ആരോപിച്ചു. മാർച്ച് 9-ന് നൽകിയ മുന്നറിയിപ്പ് സൗദി വീണ്ടും ഓർമ്മിപ്പിച്ചു. ആക്രമണങ്ങൾ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam