
റഷ്യൻ കൊവിഡ് വാക്സിനായ സ്പുഡ്നിക് വികസിപ്പിക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ച മുതിര്‍ന്ന ശസ്ത്രജ്ഞൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്പുട്നിക് വി നിര്‍മാണത്തിൽ സഹായിച്ച ശാസ്ത്രജ്ഞരിൽ ഒരാളായ ആൻഡ്രി ബോട്ടിക്കോവാണ് കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്മെന്റിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും ഒരാളെ അറസ്റ്റ് ചെയ്തതായും റഷ്യൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്‌സിൽ സീനിയർ ഗവേഷകനായി ജോലി ചെയ്യുകയായിരുന്ന 47 കാരനായ ബോട്ടിക്കോവ്. ഇദ്ദേഹത്തെ വ്യാഴാഴ്ച അപ്പാര്‍ട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് റഷ്യൻ വാര്‍ത്താ ഏജൻസിയായ ടാസ് റഷ്യൻ ഫെഡറേഷൻ അന്വേഷണ സംഘത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
2021-ൽ കൊവിഡ് വാക്‌സിൻ നിര്‍മാണത്തിലുള്ള സംഭാവനയ്ക്ക്ന് ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് അവാർഡ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. റിപ്പോര്‍ട്ടുകൾ പ്രകാരം 2020-ൽ സ്‌പുട്‌നിക് വി വാക്‌സിൻ വികസിപ്പിച്ച 18 ശാസ്ത്രജ്ഞരിൽ ഒരാളാണ് ബോട്ടിക്കോവ്.
അദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്ന് കണ്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സമിതി പ്രസ്താവനയിൽ അറിയിച്ചു. തർക്കത്തിനിടെ 29 -കാരനായ യുവാവ് ബോട്ടിക്കോവിനെ ബെൽറ്റുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ സ്വകാര്യ കാരണങ്ങളാണെന്നും പരസ്പരമുള്ള തര്‍ക്കമാണ് കാരണം.
ബോട്ടിക്കോവിന്റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ പ്രതിയെ പിടികൂടിയെന്നും അന്വേഷണസമിതി അറിയിച്ചു. അക്രമിയുടെ സ്ഥലം പെട്ടെന്ന് തന്നെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ നേരത്തെ ഗുരുതരമായ കുറ്റകൃത്യത്തിന് ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നു. കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിചാരണ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ സമിതി വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam