എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി യുഎഇ. വിനോദത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന ഡ്രോണുകൾ, ഗ്ലൈഡറുകൾ, ലൈറ്റ് സ്പോർട്സ് വിമാനങ്ങൾ എന്നിവയ്ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനുമതിയുണ്ടാകില്ല.
അബുദാബി: യുഎഇയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിനോദത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന ഡ്രോണുകൾ, ഗ്ലൈഡറുകൾ, ലൈറ്റ് സ്പോർട്സ് വിമാനങ്ങൾ എന്നിവയ്ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനുമതിയുണ്ടാകില്ല.
മേഖലയിലെ ‘അസാധാരണ സാഹചര്യങ്ങൾ’ മുൻനിർത്തി സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് ഈ നടപടി. ഈ നിർദ്ദേശം ലംഘിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നിയമങ്ങൾ പാലിക്കുന്നത് എല്ലാവർക്കും നിർബന്ധമാണ്. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ രാജ്യത്തിന്റെ വ്യോമപാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നീക്കം.
അതേസമയം യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ലോകമെമ്പാടും ആശങ്ക ഉയരുകയാണ്. ഈ സംഘർഷം ഇനിയും നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ധനവില കുത്തനെ ഉയരുമെന്നും ഇത് ആഗോള സാമ്പത്തിക വളർച്ചയിലും, സാധനങ്ങളുടെ വിലയിലും പ്രകടമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസം ഒരു ഘട്ടത്തിൽ ഒരു ബാരൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലേക്ക് വരെ ഉയർന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. കൊവിഡിന് ശേഷം വരുന്ന ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. സംഘർഷത്തിന്റെ സാമ്പത്തിക ആഘാതം പ്രധാനമായും ആശ്രയിക്കുന്നത് യുദ്ധം എത്രകാലം നീളും എന്നതിലാണ്.
ഇപ്പോൾ തന്നെ ഹോർമുസ് കടലിടുക്ക് വഴി നടക്കുന്ന എണ്ണ- വാതക കപ്പൽഗതാഗതം തടസപ്പെടുന്ന സാഹചര്യമാണ്. ലോകത്തെ വലിയൊരു വിഹിതം എണ്ണവിതരണം ഈ കടലിടുക്കിലൂടെ നടക്കുന്നതിനാൽ തടസ്സം നീണ്ടുനിൽക്കുകയാണെങ്കിൽ വിപണികൾക്ക് വലിയ ആഘാതമുണ്ടാകും. എണ്ണവില ഉയരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആഘാതമേൽപ്പിക്കുമെന്നതിൽ തർക്കമില്ല.


