16 ദിവസത്തെ അനിശ്ചിതത്വത്തിന് അവസാനം, സ്വർണഖനിയിൽ കുടുങ്ങിയ 13 പേർക്കായുള്ള തിരച്ചിൽ നിർത്തി

By Web TeamFirst Published Apr 4, 2024, 4:21 PM IST
Highlights

തകർന്ന ഖനിയിലേക്ക് പ്രളയം പോലെ ജലം നിറഞ്ഞതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. മാർച്ച് പകുതിയോടെയുണ്ടായ അപകടത്തിൽ 400ഓളം അടി താഴ്ചയിലാണ് തൊഴിലാളികൾ കുടുങ്ങിയത്

മോസ്കോ: തകർന്ന സ്വർണ ഖനിയിൽ കുടുങ്ങിയ 13 പേരെ കണ്ടെത്താനുള്ള തിരച്ചിൽ ഒടുവിൽ അവസാനിപ്പിച്ചു. 16 ദിവസങ്ങൾ നീണ്ട തിരച്ചിലാണ് അവസാനിപ്പിച്ചത്. റഷ്യയിലെ അമൂർ മേഖലയിലെ സീസ്ക് മേഖലയിലെ സ്വർണഖനിയാണ് മാർച്ച് 18 ന് തകർന്ന് വീണത്. 400 അടിയോളം താഴ്ചയുള്ള ഖനിയിൽ 13 തൊഴിലാളികളാണ് അപകട സമയത്ത് കുടുങ്ങിയത്. മോസ്കോയിൽ നിന്ന് 3000 കിലോമീറ്റർ അകലെയാണ് അപകടം നടന്ന മേഖല. ഖനിയിലേക്ക് നിറഞ്ഞ വെള്ളം വലിയ പമ്പുകൾ അടക്കം വച്ച് വറ്റിക്കാനായി 200ഷ അധികം രക്ഷാ പ്രവർത്തകരാണ് ശ്രമിച്ചത്.

എന്നാൽ ഇത് ഉദ്ദേശിച്ച രീതിയിൽ വിജയിക്കാതെ വന്നതോടെയാണ് രക്ഷാപ്രവർത്തനം സംഘം അവസാനിപ്പിച്ചത്. ഖനിയിൽ കുടുങ്ങിപ്പോയ തൊഴിലാളികൾ മരിച്ചതായി വിശദമാക്കിയാണ് തെരച്ചിൽ അവസാനിപ്പിച്ചത്. വെള്ളം വറ്റിക്കാനുള്ള ശ്രമത്തിനിടെ ഖനിയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളം നിറഞ്ഞത് രക്ഷാ പ്രവർത്തകരേയും അപകടത്തിലാക്കിയിരുന്നു. ഇതോടെയാണ് തെരച്ചിൽ അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. റഷ്യയിലെ തന്നെ ഏറ്റവും വലിയ സ്വർണ ഖനന സ്ഥാപനത്തിന്റെ ഉടമയിലുള്ള ഖനിയിലാണ് അപകടമുണ്ടായത്.

തൊഴിലാളികളുടെ ബന്ധുക്കൾക്ക് വലിയ ധനസഹായം നൽകുമെന്ന് കമ്പനി വ്യക്തമാക്കി. അപകടത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ പ്രാഥമിക് വിലയിരുത്തൽ. ദക്ഷിണ വെസ്വേലയിലെ കാട്ടിനുള്ളിലെ അനധികൃത സ്വർണ ഖനി തകർന്ന് 16 പേർ കൊല്ലപ്പെട്ടതിന് ഏറെ നാളുകൾ കഴിയുന്നതിന് മുൻപാണ് റഷ്യയിലെ അപകടം.

ജനുവരി മാസത്തിൽ മാലിയിലെ അനധികൃത ഖനി തകർന്ന് 70 പേർ കൊല്ലപ്പെട്ടിരുന്നു. ആഗോള തലത്തിൽ സ്വർണ വില കുതിച്ച് കയറുന്നതിനിടെയാണ് ഈ അപകടങ്ങളെന്നതും ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!