പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ അമേരിക്ക സൗദി അറേബ്യയുമായി ഒരു ചരിത്രപരമായ സിവിൽ ആണവ കരാറിന് തയ്യാറെടുക്കുന്നു. 30 വർഷത്തെ ഈ കരാർ പ്രകാരം സൗദിയിൽ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്‍റ് നിർമ്മിക്കാൻ അമേരിക്കൻ കമ്പനികൾക്ക് അനുമതി ലഭിച്ചേക്കാം. ഹൂതി വിമതരുടെ ഭീഷണികൾക്കിടയിലാണ് ഈ സുപ്രധാന നയതന്ത്ര നീക്കം നടക്കുന്നത്.

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയുമായി ചരിത്രപരമായ സിവിൽ ആണവ കരാറിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കരാർ പൂർണ്ണമായി അംഗീകരിക്കപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്താൽ അമേരിക്കൻ ആണവ വ്യവസായ മേഖലയ്ക്ക് ശതകോടിക്കണക്കിന് ഡോളറിന്‍റെ ലാഭമുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോര്‍ട്ട് ചെയ്തു.

30 വർഷത്തെ ദീർഘകാല സിവിൽ ആണവ സഹകരണ കരാറിലാണ് അമേരിക്കയും സൗദി അറേബ്യയും ഒപ്പുവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പഠനത്തിന് ശേഷം അനുയോജ്യമെന്ന് കണ്ടാൽ സൗദി അറേബ്യയിൽ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്‍റ് നിർമ്മിക്കാൻ അമേരിക്കൻ കമ്പനികൾക്ക് കരാർ അനുമതി നൽകും. വരും ദിവസങ്ങളിൽ അമേരിക്കൻ കോൺഗ്രസിന് മുൻപാകെ ഇളവുകളോടെ കരാർ സമർപ്പിക്കുമെങ്കിലും കരാർ പ്രാബല്യത്തിൽ വരാൻ കോൺഗ്രസിന്റെ മുൻകൂറായുള്ള പ്രത്യേക അനുമതി നിർബന്ധമില്ല. മേഖലയിലെ സുരക്ഷാ ഭീഷണികൾ വർദ്ധിച്ചു വരുന്നതിനിടെയാണ് നയതന്ത്ര പ്രാധാന്യമുള്ള ഈ നീക്കം. 

അതേസമയം ഗൾഫ് മേഖലയ്ക്ക് അപ്പുറത്തേക്ക് യുദ്ധം വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഹൂതി വിമതർ സൗദി തുറമുഖങ്ങൾക്ക് മേൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയും ഇസ്രായേലും ഇറാന് നേരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം മാറിനിന്ന ഹൂതികൾ കഴിഞ്ഞ ആഴ്ച സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം നടത്തിയതോടെ 2022-ൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ അപകടത്തിലായിരിക്കുകയാണ്.