
ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്റെ പരാശക്തിയും വിജയ്‍യുടെ ജനനായകനും നേര്‍ക്കുനേര്‍ ബോക്സ് ഓഫീസ് പോരാട്ടത്തിന് കളമൊരുങ്ങിയതായിരുന്നു. എന്നാല്‍ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ജനനായകന്റെ റിലീസ് മാറ്റിവയ്‍ക്കേണ്ടിവന്നു. വിജയ്‍ നായകനായ ജനനായകൻ പിൻമാറിയത് കളക്ഷനില്‍ പരാശക്തിക്ക് നേട്ടമുണ്ടാക്കുമെന്ന് കരുതിയെങ്കിലും വൻ കുതിപ്പ് നടത്താൻ സാധിച്ചില്ല എന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ പരാശക്തിയുടെ ഒടിടി റിലീസ് സംബന്ധിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. സീ5ലൂടെ ആണ് ഒടിടി റിലീസ്. ഫെബ്രുവരി ഏഴ് മുതല്‍ ചിത്രം സ്‍ട്രീമിംഗ് തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്.
തമിഴ്‍നാട്ടില്‍ മാത്രം ആദ്യ ദിനം 12.5 കോടി രൂപയാണ് പരാശക്തിക്ക് നേടാനായത്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി പരാശക്തി ഒടുവില്‍ ആ മാന്ത്രിക സംഖ്യ മറികടന്നിട്ടുണ്ട്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി 58.55 കോടി രൂപയാണ് ഗ്രോസ് നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 81 കോടി രൂപയാണ് പരാശക്തി ഇതുവരെയായി നേടിയത് എന്നാണ് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ എഡിറ്റിംഗ്: സതീഷ് സുരിയ, കലാ സംവിധാനം: എസ്. അണ്ണാദുരൈ, നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻസൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്, അളഗിയകൂത്തൻ, പിആർഒ പ്രതീഷ് ശേഖർ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam