
സിയോൾ: കൊറിയൻ ഉപദ്വീപിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പതിറ്റാണ്ടുകൾ പഴക്കമുള്ള വെടിനിർത്തൽ കരാറിന് പകരം ശാശ്വത സമാധാന ഉടമ്പടി രൂപീകരിക്കുന്നതിനുമായി ഉത്തര കൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്. കൊറിയയുടെ ദേശീയ വിമോചന ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ്, പരസ്പരം ഭീഷണിപ്പെടുത്തുന്ന നിലപാട് ഉപേക്ഷിച്ച് ഔദ്യോഗികമായി ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തത്.
1950-53 ലെ കൊറിയൻ യുദ്ധം വെടിനിർത്തൽ കരാറിലൂടെയാണ് നിർത്തിവെച്ചതെന്നതിനാൽ സാങ്കേതികമായി ഇരു കൊറിയകളും ഇപ്പോഴും യുദ്ധമുഖത്താണ്. നിലവിലെ വെടിനിർത്തൽ സംവിധാനത്തിന് പകരം ഒരു സ്ഥിരം സമാധാന ഉടമ്പടി കൊണ്ടുവരണമെന്നും ഉത്തര കൊറിയയുടെ വർദ്ധിച്ചുവരുന്ന ആണവശേഷി നിയന്ത്രിക്കാൻ ഇത്തരം ചർച്ചകൾക്ക് സാധിക്കുമെന്നും പ്രസിഡന്റ് ലീ വ്യക്തമാക്കി. മുൻ ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി, മുൻവ്യവസ്ഥകളില്ലാത്ത സമാധാന ചർച്ചകളും സഹവർത്തിത്വവുമാണ് ലീ മുന്നോട്ട് വെക്കുന്നത്.
ദക്ഷിണ കൊറിയയെ തങ്ങളുടെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, സിയോളിന്റെ മുൻ ചർച്ചാ നിർദ്ദേശങ്ങളോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. യുക്രൈൻ യുദ്ധത്തിൽ മോസ്കോയ്ക്ക് ആയുധങ്ങളും സൈന്യത്തെയും നൽകുന്നതിന് പകരമായി റഷ്യയിൽ നിന്ന് ഉത്തര കൊറിയ സാമ്പത്തിക-സൈനിക സാങ്കേതിക സഹായങ്ങൾ നേടുന്നത് മേഖലയിൽ വലിയ സുരക്ഷാ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 11 ദിവസം നീണ്ടുനിൽക്കുന്ന സംയുക്ത വാർഷിക സൈനികാഭ്യാസം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് ലീയുടെ സമാധാന ആഹ്വാനം.
മുൻകാല ചരിത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനൊപ്പം തന്നെ ജപ്പാനുമായി സമാധാനത്തിന്റെയും സാമ്പത്തിക സഹകരണത്തിന്റെയും പുതിയ അധ്യായം തുടങ്ങാൻ ആഗ്രഹിക്കുന്നതായും ലീ പറഞ്ഞു.
ഉത്തര കൊറിയയുടെ ആണവ പദ്ധതികളും മോസ്കോയുമായുള്ള ആഴത്തിലുള്ള പ്രതിരോധ സഹകരണവും തുടരുന്ന പശ്ചാത്തലത്തിൽ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയൻ സർക്കാരിന്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam