
ആർത്തവ കാലത്തെ അസ്വസ്ഥതകൾ കടിച്ചമർത്തി ജോലി ചെയ്യേണ്ട ഗതികേടിൽ നിന്ന് സ്പെയിനിലെ സ്ത്രീകൾ മോചിതരാകുന്നു. ആർത്തവവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളുള്ളവർക്ക് ശമ്പളത്തോട് കൂടി അനിശ്ചിതകാല അവധി വ്യവസ്ഥ ചെയ്യുന്ന കരട് നിയമം സ്പാനിഷ് പാർലമെന്‍റിലേക്ക് എത്തുകയാണ്. നിയമം പാലർമെന്‍റ് പാസ്സാക്കുകയാണെങ്കിൽ, ആർത്തവ അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമായി സ്പെയിൻ മാറും.
നിർണായക ചുവടുവയ്പ്പെന്നാണ് തീരുമാനത്തെ സ്പാനിഷ് സർക്കാർ വിശേഷിപ്പിക്കുന്നത്. മരുന്നും കഴിച്ച് വേദന കടിച്ചമർത്തി ജോലി ചെയ്യേണ്ട കാലം കഴിയുകയാണെന്ന് മന്ത്രി ഐറീൻ മൊൺടേറോ വ്യക്തമാക്കി. എന്നാൽ അവധി അനുവദിക്കുന്നതിന് കൃത്യമായ വ്യവസ്ഥയുണ്ട്. ആർത്തവമെന്ന് മാത്രം പറഞ്ഞ് അവധിയിൽ പോകാനാകില്ല. അനുബന്ധ അസ്വസ്ഥതകൾക്കാണ് അവധി. ഇത് ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും വേണം.
നിലവിൽ ജപ്പാൻ, തായ്വാൻ, ഇന്തോനേഷ്യ, തെക്കൻ കൊറിയ, സാന്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് ആർത്തവ അവധി ഉള്ളത്. 2016ൽ ഇറ്റലി നിയമം നടപ്പാക്കാൻ ഒരുങ്ങിയെങ്കിലും പാർലമെന്‍റ് തള്ളുകയായിരുന്നു. സ്പെയിനിലെ നീക്കം , ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ് ഇപ്പോൾ. സ്ത്രീ സൗഹൃദ തീരുമാനമെന്ന് വാഴ്ത്തുന്പോഴും എതിർപ്പുകളും ശക്തമാണ്. സ്ത്രീകൾക്ക് ജോലി നിഷേധിക്കാൻ തൊഴിലുടമകളെ പ്രേരിപ്പിക്കുമെന്നാണ് ഒരു പക്ഷം. പരിമിതികളെ പൊരുതി തോൽപ്പിക്കാതെ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കുമെന്ന തീരുമാനമെന്നും വിമർശനമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam