
ന്യൂയോർക്ക്: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി ശ്രീലങ്ക. ചില ഭീകരർ കാനഡയിൽ സുരക്ഷിത താവളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ തെളിവുകളില്ലാതെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്ന് കാനഡ പറഞ്ഞു. വലിയ നുണയായിരുന്നു അത്. ഞങ്ങളുടെ നാട്ടിൽ വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവർക്കുമറിയാം. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസികളുമായി ബന്ധമുള്ള ഒരാൾക്ക് കഴിഞ്ഞ ദിവസം കാനഡ ഉജ്ജ്വല സ്വീകരണം നൽകിയത് എല്ലാവരും കണ്ടു. അതുകൊണ്ടുതന്നെ കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ അതിരുകടന്നതും അടിസ്ഥാനപരവുമായ ആരോപണങ്ങളുമായി ഇന്ത്യക്കെതിരെ രംഗത്ത് വന്നതിൽ എനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാനഡയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ ഇന്നും ഖാലിസ്ഥാൻ സംഘടനകളുടെ പ്രതിഷേധം നടന്നു. നിജ്ജാർ വധത്തിന് ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാൻ അനുകൂല സംഘടനകൾ പ്രതിഷേധിച്ചത്. ടൊറോന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നൂറോളം ഖാലിസ്ഥാൻ വാദികൾ ഇന്ത്യയുടെ പതാക കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകൾക്ക് നേരെ ചെരുപ്പ് എറിഞ്ഞും പ്രതിഷേധമുണ്ടായി. പൊലീസ് ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുന്നിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതിനാൽ അക്രമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിജ്ജാർ വധത്തിൽ ഇന്ത്യയാണ് ഉത്തരവാദിയെന്നും മുദ്രാവാക്യം വിളികളുയർന്നു. മഞ്ഞ ഖാലിസ്ഥാൻ കൊടികളുമായാണ് പ്രതിഷേധക്കാർ എത്തിയത്. കാനഡയുടെ പതാകകളേന്തിയെത്തിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
സങ്കീർണമാകുന്ന ഇന്ത്യ-കാനഡ ബന്ധം; നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ത് ?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam