
രാമനാഥപുരം: രാമനാഥപുരം ജില്ലയിൽ നിന്ന് പുറപ്പെട്ട 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന മൂന്ന് ഇന്ത്യൻ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടികൂടി. ബോട്ടുകളും പിടിയിലായ മത്സ്യത്തൊഴിലാളികളും ഇരണാതീവിലേക്ക് കൊണ്ടുപോയി. ഇവരെ നിയമനടപടികൾക്കായി കിളിനോച്ചി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടറേറ്റിന് കൈമാറി. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടിയത്.
തലൈമന്നാറിന് വടക്ക് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകളെ തടയാൻ ശ്രീലങ്കൻ നാവികസേനയുടെ നോർത്തേൺ നേവൽ കമാൻഡും കോസ്റ്റ് ഗാർഡും ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റും നോർത്ത് സെൻട്രൽ നേവൽ കമാൻഡിൻ്റെ ഇൻഷോർ പട്രോൾ ക്രാഫ്റ്റും വിന്യസിച്ചിരുന്നു. 2025-ൽ ശ്രീലങ്കൻ നാവികസേന 6 ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ പിടികൂടി 52 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.
രാമേശ്വരം സ്വദേശി സച്ചിൻ, തങ്കച്ചിമഠം സ്വദേശി ഡെനിൽ, റൂബിൽഡൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായതെന്ന് രാമനാഥപുരത്ത് ഫിഷറീസ് വകുപ്പ് അറിയിച്ചു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള വിശദാംശങ്ങൾ തുടർനടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചിട്ടുണ്ട്.
തുടർച്ചയായ അറസ്റ്റ് നടപടിയെ അപലപിച്ച മത്സ്യത്തൊഴിലാളി സംഘടനകൾ, മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ബോട്ടുകൾ തിരിച്ചെടുക്കണമെന്നും അവർ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam