ടിക്കറ്റാവട്ടേ, ഫുഡ് ആവട്ടേ എന്തുമാവട്ടെ മണിക്കൂറിന് വച്ച് പണം നൽകുമെങ്കിൽ അവർക്ക് വേണ്ടി ഈ ചെറുപ്പക്കാരൻ ക്യൂ നിന്നിരിക്കും.
ലണ്ടൻ: എത്ര ഫ്രീ ടൈം ഉണ്ടെങ്കിലും വരി (Queue) നിൽക്കാൻ പറഞ്ഞാൽ ഒന്ന് നെറ്റി ചുളിക്കാത്തവർ വിരളമായിരിക്കും. എന്നാൽ ഒട്ടും നെറ്റി ചുളിക്കാതെ ആർക്കുവേണ്ടിയും എത്ര നേരം വേണമെങ്കിലും വരി നൽക്കാൻ തയ്യാറാണ് ഫ്രെഡി ബെക്കറ്റ് (Freddy Becket), പണം കിട്ടണമെന്ന് മാത്രം.വരി നിന്ന് പണം സമ്പാദിക്കുകയാണ് ഫ്രെഡിയുടെ ഇപ്പോഴത്തെ തൊഴിൽ. 2026 രൂപ (20 പൌണ്ടാണ് ) ഫ്രെഡിയുടെ ഒരു മണിക്കൂറിന്റെ വില. 31 കാരനായ ഈ ചെറുപ്പക്കാരൻ പണക്കാരായ വരിനിൽക്കാൻ മടിയുള്ളവർക്ക് അനുഗ്രഹമാണ്. ടിക്കറ്റാവട്ടേ, ഫുഡ് ആവട്ടേ എന്തുമാവട്ടെ മണിക്കൂറിന് വച്ച് പണം നൽകുമെങ്കിൽ അവർക്ക് വേണ്ടി ഈ ചെറുപ്പക്കാരൻ ക്യൂ നിന്നിരിക്കും. വിരസമായ വരി നിൽക്കലിനെ തൊഴിലാക്കിയ മാറ്റിയ ഫ്രെഡി ലണ്ടൻ (London) സ്വദേശിയാണ്.
ദിവസവും 16000 രൂപയിലേറെ തുക ഫ്രെഡി സമ്പാദിക്കുന്നുണ്ട്. തിരക്കേറിയ പരിപാടികൾക്ക് ക്യൂ നിൽക്കുന്നതാണ് ഫ്രെഡിക്ക് ഏറെ പ്രിയം. അപ്പോളോ തിയേറ്ററിലേതടക്കമുള്ള ജനപ്രിയ പരിപാടികൾക്ക് ക്യൂ നിൽക്കുന്നതാണ് പ്രിയപ്പെട്ടതെന്ന് ഫ്രെഡി പറയുന്നു. നല്ല ക്ഷമാശീലം വേണം തന്റെ ജോലിക്കെന്നും ഈ ചെറുപ്പക്കാരൻ കൂട്ടിച്ചേർക്കുന്നു. ദിവത്തിൽ എട്ട് മണിക്കൂർ ക്യൂ നിന്നഅവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന് പണം ധാരാളം കിട്ടിയെന്നും ഫ്രെഡി പറഞ്ഞു. ലണ്ടനിൽ നിറയേ പരിപാടികൾ നടക്കുന്ന വേനൽക്കാലത്താണ് ഫ്രെഡിക്ക് തിരക്കേറുക. മഞ്ഞുകാലത്തെ തണുപ്പിലും ഈ യുവാവ് വരി നിൽക്കാറുണ്ട്. ഗാർഡനിംഗിനും മൃഗപരിപാലനത്തിനുമെല്ലാം സധാ സന്നദ്ധനാണ് ഈ ചെറുപ്പക്കാരൻ.