ഇസ്ലാമാബാദിലെ ഷിയാ ആരാധനാലയത്തിൽ ചാവേറാക്രമണം. ജുമുഅ നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമീപകാലത്ത് ഇസ്ലാമാബാദിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്.

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ചാവേറാക്രമണം. ഷിയാ ആരാധനാലയമായ ഇമാംബർഗയിൽ ഉണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 160ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‌‌ർട്ട് ചെയ്യുന്നു. ഷെഹ്സാദ് ടൗൺ മേഖലയിലെ തെര്ലൈ ഇമാംബർഗയിലാണ് ജുമുഅ നമസ്കാരത്തിനിടെ സ്ഫോടനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പൊലീസും മറ്റ് സേനകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ട്.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും പാകിസ്ഥാൻ സേനയും ദിവസങ്ങൾക്ക് മുൻപ് വലിയ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഈ ആക്രമണം. ഇസ്ലാമാബാദിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ നവംബറിൽ ചാവേറാക്രമണത്തിൽ ഇവടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.ആക്രമണത്തെ “ഭീരുത്വപരമായ നടപടി” എന്ന് പാക് പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി എക്സിൽ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം ദുഃഖം പങ്കുവച്ചു. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും, ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നത് ഏത് സാഹചര്യത്തിലും സഹിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് അല്ലാമ രാജ നാസിർ അബ്ബാസ് പറഞ്ഞു.