
ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിൽ പരാജയപ്പെട്ട യുഎസ്എ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇറാഖിൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടിനിടെ സുഡാൻ ഇസ്ലാമിസ്റ്റ് കമാൻഡറുടെ മുന്നറിയിപ്പ് ചർച്ചയാകുന്നു. ഫെബ്രുവരി 28 -നാണ് ഇസ്രയേലിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി യുഎസ്എ ഇറാൻ ആക്രമണം ആരംഭിക്കുന്നത്. ആദ്യ ദിവസം തന്നെ ഇറാന്‍റെ പരമോന്നത നേതാവ് അലി ഖമനേയിയെയും നിരവധി സൈനിക മേധാവികളെയും കൊലപ്പെടുത്താൻ ഇസ്രയേലിന് സാധിച്ചെങ്കിലും പിന്നീടിങ്ങോട്ട് ഇതുവരെയായും കാര്യമായ ഒരു മുന്നേറ്റവും അവകാശപ്പെടാനില്ലായിരുന്നു. ഇതിനിടെയാണ് ഇറാനിലേക്ക് യുഎസ്എയോ ഇസ്രയേലോ കരയുദ്ധത്തിന് മുതിർന്നാൽ തങ്ങളുടെ സൈന്യത്തെ ഇറാന്‍റെ സഹായത്തിനായി ഇറക്കുമെന്ന് സുഡാൻ ഇസ്ലാമിസ്റ്റ് കമാൻഡർ അൽ നാജി അബ്ദുള്ള അവകാശപ്പെട്ടത്.
സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ ദേശീയ സൈന്യത്തോടൊപ്പം പോരാടുന്ന സുഡാനീസ് മുജാഹിദീൻ എന്ന സംഘടനയുടെ നേതാവാണ് അൽ നാജി അബ്ദുള്ള. "ഞങ്ങൾ ഇറാനെ പിന്തുണയ്ക്കുന്നു, ഇവിടെ സുഡാനിൽ നിന്ന് ഞങ്ങൾ അത് പറയുന്നു," ഇറാനുള്ള പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കവെ അൽ നാജി അബ്ദുള്ള പറഞ്ഞു. "അമേരിക്കക്കാരും സയണിസ്റ്റുകളും ഇറാനിൽ കരസേനയെ വിന്യസിച്ചാൽ, അവരെ നേരിടാൻ ഞങ്ങൾ ഞങ്ങളുടെ ഇടയിൽ നിന്ന് സൈന്യത്തെ അയയ്ക്കും. ഞങ്ങൾ ഇത് തുറന്നു പറയുന്നു... ഞങ്ങളുടെ എല്ലാ ബറ്റാലിയനുകളെയും അവിടെ യുദ്ധം ചെയ്യാൻ അയയ്ക്കും." അൽ നാജി അബ്ദുള്ള കൂട്ടിച്ചേർത്തു. യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇറാന് പ്രത്യക്ഷ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഒരു വിദേശ രാജ്യത്തെ സൈനിക സംഘത്തിൽ നിന്ന് ഇത്തരമൊരു പ്രസ്ഥാവന ഉണ്ടാകുന്നത്.
സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമാണ്. രാജ്യത്തുടനീളം സൈന്യവും സൈന്യത്തെ എതിർക്കുന്ന സായുധ സംഘങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമായ നിലയിൽ തുടരുന്നതിനിടെയാണ് സൈന്യത്തെ സഹായിക്കുന്ന ഒരു സായുധ സംഘത്തിൽ നിന്നും ഇത്തരമൊരു പ്രസ്ഥാവന എന്നതും ശ്രദ്ധം. 2023-ൽ സുഡാനീസ് സായുധ സേനയും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്‌എഫ്) തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം , ഇസ്ലാമിക സംഘടനകൾ സൈന്യത്തിന് പിന്തുണയായി തങ്ങളുടെ പോരാളികളെ അണിനിരത്തുകയും സൈനിക ക്യാമ്പിനുള്ളിൽ തങ്ങളുടെ സ്വാധീനം വീണ്ടെടുക്കുകയും ചെയ്തിരുന്നു. സുഡാനിലെ ആഭ്യന്തര കലാപത്തിൽ സൈന്യത്തിന് ഇറാന്‍റെ പിന്തുണയുണ്ടായിരുന്നു. അതേസമയം ആർഎസ്എഫിന് സൗദിയും യുഎഇയും പിന്തണ നൽകുന്നതായും ആരോപണം ഉയർന്നിരുന്നു. സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര വെടിനിർത്തൽ പ്രവർത്തനങ്ങളെ സൈന്യവുമായി സഖ്യത്തിലേർപ്പെട്ട ഇസ്ലാമിക വിഭാഗങ്ങൾ ശക്തമായി എതിർക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam