സ്വയം പ്രഖ്യാപിച്ച രാജ്യത്ത് 'റിസര്‍വ് ബാങ്ക്' സ്ഥാപിച്ചതായി നിത്യാനന്ദ

By Web TeamFirst Published Aug 18, 2020, 9:17 AM IST
Highlights

തന്‍റെ രാജ്യത്തിന്റെ സാമ്പത്തികനയവും ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് നിത്യാനന്ദ പറയുന്നത്. 

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ  താന്‍ സ്ഥാപിച്ച കൈലസമെന്ന രാജ്യത്ത് 'റിസര്‍വ് ബാങ്ക്' സ്ഥാപിച്ചതായി അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ നിത്യാനന്ദ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' എന്നാണ് ബാങ്കിന്റെ പേര്. ഗണേശചതുര്‍ത്ഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്നാണ് പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ കുടുങ്ങി നാടുവിട്ട നിത്യാനന്ദ പറയുന്നത്. 

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇക്വഡോറിലെ ഒരു ദ്വീപിലാണ് തന്റെ രാജ്യമെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇക്വഡോര്‍ നിഷേധിച്ചു. ഇതോടെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലേക്ക് അദ്ദേഹം തന്‍റെ രാജ്യത്തെ മാറ്റി സ്ഥാപിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

തന്‍റെ രാജ്യത്തിന്റെ സാമ്പത്തികനയവും ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് നിത്യാനന്ദ പറയുന്നത്. നിത്യാനന്ദ തന്‍റെ ഫോട്ടോ വെച്ചാണ് കറന്‍‍സി ഇറക്കാന്‍ ഇരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനായി നിയമനടപടികള്‍ പൂര്‍ത്തിയാക്കിയെന്നാണ് ഇയാള്‍ പറയുന്നത്. 

വത്തിക്കാന്‍ ബാങ്കിന്‍റെ രീതിയിലായിരിക്കും കൈലസം റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തനം എന്നാണ് റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സംഭാവനകള്‍ കൈലസ കറന്‍സിയിലേക്ക് മാറ്റുമെന്നാണ് നിത്യാനന്ദ പറയുന്നത്. കറന്‍സിയുടെ സ്വഭാവവും പേരുമെല്ലാം ഓഗസ്റ്റ് 22ന് പ്രഖ്യാപിക്കും.

click me!