
രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായതോടെ ഇലക്ട്രിക് വാഹനങ്ങളെ വിലക്കാനൊരുങ്ങി സ്വിറ്റ്സര്‍ലണ്ട്. അവശ്യ സര്‍വ്വീസ് സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളൊഴികെയുള്ളവയ്ക്ക് മഞ്ഞ് കാലത്ത് വിലക്കാനുള്ള നീക്കത്തിലാണ് സ്വിറ്റ്സര്‍ലണ്ടുള്ളത്. മഞ്ഞ് കാലം രാജ്യത്ത് ശക്തമായതിന് പിന്നാലെ ശനിയാഴ്ചയാണ് സ്വിസ് അധികൃതര്‍ അടിയന്തര പദ്ധതികള്‍ തയ്യാറാക്കിയതിന് പിന്നാലെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വിലക്ക് സംബന്ധിയായ വാര്‍ത്തകള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സമയത്തിലും കെട്ടിടങ്ങളില്‍ ചൂടാക്കുന്നതിലുമടക്കമാണ് നിയന്ത്രണങ്ങള്‍ വരുന്നതെന്നാണ് സൂചന. കെട്ടിടങ്ങള്‍ 20 ഡിഗ്രിയിലധികം ചൂടാക്കരുതെന്നാണ് നിര്‍ദ്ദേശം. കണ്‍സേര്‍ട്ടുകളും തിയേറ്ററുകളും സ്പോര്‍ട്സ് പരിപാടികളും നടത്തുന്നതിനും വിലക്കുണ്ട്. രാജ്യം പൂര്‍ണമായി ഇരുട്ടിലേക്ക് പോവുന്നത് തടയാനാണ് കര്‍ശന നിയന്ത്രണം. വേനല്‍ക്കാലത്ത് അയല്‍രാജ്യത്ത് നിന്നും എത്തിക്കുന്നതിന് പുറമേ രാജ്യത്തെ ജല വൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിച്ചുമാണ് സ്വിറ്റ്സര്‍ലണ്ടിലെ ഊര്‍ജ്ജമേഖല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മഞ്ഞ് കാലങ്ങളില്‍ വൈദ്യുത നിലയങ്ങളിലെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആകാറില്ലാത്തതില്‍ ഏറിയ പങ്കും വൈദ്യുതി അയല്‍ രാജ്യങ്ങളില്‍ നിന്നും എത്തിക്കേണ്ടി വരാറുണ്ട് സ്വിറ്റ്സര്‍ലണ്ടിന്.
അതിനാലാണ് പൂര്‍ണമായും ഇരുട്ടിലാവുന്നത് തടയാനുള്ള മുന്‍കരുതല്‍ നടപടികളിലേക്ക് രാജ്യം നീങ്ങുന്നത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലേയും വൈദ്യുത, ഊര്‍ജ്ജ മേഖലയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ, ബുദ്ധിമുട്ട് എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ചാണ് മുന്‍കരുതല്‍ നടപടികള്‍. ക്രിസ്തുമസ് അവധിക്കാലം വരികയാണെങ്കിലും വൈദ്യുതി അലങ്കാരത്തിനും രാജ്യത്ത് വിലക്കുണ്ട്. ഖനന നിയന്ത്രണവും രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഊര്‍ജ്ജ പ്രതിസന്ധി രാജ്യത്തെ വലയ്ക്കുന്ന് കാഴ്ചയാണ് നിലവില്‍ കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam