കൊവിഡിനെതിരായ വാക്സിനേഷന്‍ നിരോധിച്ച് താലിബാന്‍

Web Desk   | Asianet News
Published : Aug 14, 2021, 07:27 AM ISTUpdated : Aug 14, 2021, 08:16 AM IST
കൊവിഡിനെതിരായ വാക്സിനേഷന്‍ നിരോധിച്ച് താലിബാന്‍

Synopsis

കഴിഞ്ഞാഴ്ചയാണ് താലിബാന്‍ പിടിമുറുക്കിയത്. തുടര്‍ന്ന് ഇവിടുത്തെ ന്യൂനപക്ഷമായ സിഖ് വിഭാഗത്തിന്‍റെ ഒരു ഗുരുദ്വാര താലിബാന്‍ കൈയ്യേറി, അവരുടെ മത പതാക അടക്കം നീക്കം ചെയ്തു. 

കാബൂള്‍: കൊവിഡിനെതിരായ വാക്സിനേഷന്‍ നിരോധിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് നിരോധനം നിലവില്‍ വന്നത് എന്നാണ് ഷംഷദ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടുത്തെ റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന്‍ നോട്ടീസ് പതിച്ചു. ഐക്യരാഷ്ട്ര സഭ പദ്ധതിയുടെ ഭാഗമായാണ് അഫ്ഘാനിസ്ഥാനില്‍ പ്രധാനമായും കൊവിഡ് വാക്സിന്‍ എത്തുന്നത്.

ഈ പ്രദേശത്ത് കഴിഞ്ഞാഴ്ചയാണ് താലിബാന്‍ പിടിമുറുക്കിയത്. തുടര്‍ന്ന് ഇവിടുത്തെ ന്യൂനപക്ഷമായ സിഖ് വിഭാഗത്തിന്‍റെ ഒരു ഗുരുദ്വാര താലിബാന്‍ കൈയ്യേറി, അവരുടെ മത പതാക അടക്കം നീക്കം ചെയ്തു. 

അതേ സമയം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ മുന്നേറ്റം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഖാണ്ഡഹാറിന് പിന്നാലെ കാബൂളിന് തൊട്ടടുത്ത പ്രവിശ്യ അടക്കം താലിബാൻ പിടിച്ചടക്കി. അതിനിടെ, സമാധാനനീക്കങ്ങൾക്കായി നാറ്റോ നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു.

ഖാണ്ഡഹാർ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ഉള്ളിൽ 3 തന്ത്രപ്രധാനപ്രവിശ്യകളാണ് താലിബാൻ പിടിയിലായത്. 

കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗർ പ്രവിശ്യയാണ് ഏറ്റവും ഒടുവിൽ പിടിച്ചെടുത്തത്. ഇതോടെ അഫ്ഗാനിൽ ആകെയുള്ള 34 പ്രവിശ്യകളിൽ 18 പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലായി.

കൂടുതൽ സൈന്യത്തെ വിന്യസിച്ച് ചെറുത്തുനിൽപ്പ് തുടരുമെന്ന് അഫ്ഗാൻ സർക്കാർ വ്യക്താക്കുമ്പോഴും, പല മേഖലകളിലും കാര്യമായ ഏറ്റുമുട്ടലുകളില്ലാതെയാണ് താലിബാൻ മുന്നേറ്റം. സമാധാന നീക്കങ്ങൾക്കായി നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ അറിയിച്ചു.

സംഘർഷമേഖലകളിലേക്ക് അമേരിക്കയും ബ്രിട്ടണും കൂടുതൽ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. അവരവരുടെ പൗരൻമാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമാക്കുകയാണ് ഇരുരാജ്യങ്ങളും. സുരക്ഷിത പാതയൊരുക്കി യുഎസ്, ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഈ ആഴ്ച തന്നെ തിരികെ എത്തിക്കാനാണ് ശ്രമം. 

അഫ്ഗാനിൽ നിന്ന് കൂട്ടപ്പലായനം

യുദ്ധഭീതിയിൽ അഫ്ഗാനിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 4 ലക്ഷം കടന്നുവെന്നാണ് യുഎൻ റിപ്പോർട്ടുകൾ. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ വൻ ദുരന്തത്തിലേക്ക് നീങ്ങുമേന്നും യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം
അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ