
കാബൂൾ: അഫ്ഗാനിസ്ഥാനിൻ താലിബാൻ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കടുത്ത ഭിന്നതയെന്ന് ബിബിസിയുടെ റിപ്പോർട്ട്. താലിബാന്റെ പരമോന്നത നേതാവായ ഹിബാത്തുള്ള അഖുന്ദ്‌സാധയും കാബൂൾ കേന്ദ്രീകരിച്ചുള്ള പ്രായോഗികവാദികളും തമ്മിലാണ് രൂക്ഷമായ ഭിന്നതയുള്ളതെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അഫ്ഗാനിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കാൻ ഹിബാത്തുള്ള ഉത്തരവിട്ടിരുന്നു. ഇതോടെ താലിബാനിലെ ഭിന്നത പുതിയതലത്തിലേക്ക് നീങ്ങി. പരമോന്നത നേതാവായ ഹിബാത്തുള്ള ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചപ്പോൾ കാബൂൾ വിഭാഗം ഇതിനോട് വിയോജിച്ചു. കാബൂളിലെ മന്ത്രിമാർ ഇടപെട്ട് മൂന്നുദിവസത്തിനുള്ളിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ബിബിസി അഫ്ഗാൻ നടത്തിയ ഒരുവർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് താലിബാനിലെ തമ്മിലടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുള്ളത്. കാണ്ഡഹാറിൽനിന്നുള്ള താലിബാൻ നേതാവാണ് ഹിബാത്തുള്ള. 2025 ജനുവരിയിൽ ഹിബാത്തുള്ള കാണ്ഡഹാറിലെ ഒരു മദ്രസയിൽവെച്ച് താലിബാൻ അംഗങ്ങൾക്കായി നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ ചോർന്നിരുന്നു. താലിബാനിനുള്ളിലെ ഭിനന്നതകളും അഭിപ്രായവ്യത്യാസങ്ങളും ഹിബാത്തുള്ള തുറന്നുപറയുന്നതാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. ഹിബാത്തുള്ളയുടെ ശബ്ദരേഖ പുറത്ത് വന്നതോടെയാണ് താലിബാനിൽ വിമത ശബ്ദമുയർന്നതും അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതെന്നുമാണ് ബിബിസി അറേബ്യയുടെ റിപ്പോർട്ടിന്‍റെ ഉള്ളടക്കം.
കർശനമായ നിയമങ്ങൾ പിന്തുടരുന്ന, മതരാഷ്ട്രമെന്ന ആശയം മുന്നോട്ടുവെയ്ക്കുന്ന വിഭാഗമാണ് ഹിബാത്തുള്ളയെ പിന്തുണക്കുന്ന കാണ്ഡഹാർ വിഭാഗം. ആധുനിക ലോകത്തോട് അകന്ന് ജീവിക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. എന്നാൽ അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂൾ കേന്ദ്രീകരിച്ചുള്ള താലിബാൻ നേതാക്കൾ കൂടുതൽ പ്രായോഗികമായ സമീപനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. മതനിയമങ്ങളും മറ്റും കർശനമായി പിന്തുടരുമ്പോൾത്തന്നെ പുറംലോകവുമായുള്ള സഹകരണം, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയെ കാബൂളിൽ നിന്നുള്ളവർ അനുകൂലിക്കുന്നുണ്ട്. ഈ ഭിന്നതകളുടെ പേരിലാണ് ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ആഭ്യത്തര കലഹം തുടങ്ങിയതെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam