Latest Videos

പാര്‍ക്ക്, ജിം, പൊതു കുളിസ്ഥലം ; അഫ്ഗാന്‍ സ്ത്രീകള്‍ക്ക് പുതിയ വിലക്കുകളുമായി താലിബാന്‍

By Web TeamFirst Published Nov 14, 2022, 2:18 PM IST
Highlights

പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകാന്‍ പറ്റില്ല, ജിമ്മില്‍ പോകുന്നതിനും പൊതു കുളിസ്ഥലം ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സ്ത്രീകൾക്കായുള്ള ജിമ്മുകൾ അടച്ചിരിക്കുന്നു, 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്ക് കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തി. സദ്ഗുണത്തിനും ഉപരോധത്തിനും വേണ്ടിയുള്ള മന്ത്രാലയത്തിന്‍റെ വക്താവ് മുഹമ്മദ് അകിഫ് മുഹാജിറാണ് പുതിയ വിലക്കുകളെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 2021 ഓഗസ്റ്റില്‍ രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ തങ്ങള്‍ പഴയ താലിബാനല്ലെന്നും സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുമെന്നും താലിബാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ വാഗ്ദാനങ്ങളെല്ലാം ജലരേഖയാണെന്ന് തെളിയിക്കുന്നതായി താലിബാന്‍റെ പുതിയ നിയമം. 

അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസമുള്ള മിക്ക സ്ത്രീകള്‍ക്കും തങ്ങളുടെ ജോലി നഷ്ടമായി. ജോലിയില്‍ തുടരുന്നവരാകട്ടെ തുച്ഛമായ ശമ്പളത്തിലോ ശമ്പളമില്ലാതെയോ ആണ് ജോലി ചെയ്യുന്നത്. പുരുഷ ബന്ധുവില്ലാതെ സ്ത്രീകൾക്ക് യാത്ര ചെയ്യുന്നതിനും അഫ്ഗാനില്‍ വിലക്കുണ്ട്. അത് പോലെ തന്നെ സ്ത്രീകള്‍ പുറത്തിറങ്ങുകയാണെങ്കില്‍ ബുർഖയോ ഹിജാബിനോ ധരിക്കണമെന്നും താലിബാന്‍ നിയമം കൊണ്ടുവന്നു. ഇതിനെതിരെ സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ അടക്കം പ്രതിഷേധിക്കുമ്പോഴാണ് പുതിയ നിയമം കൊണ്ടുവന്നത്. 

പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകാന്‍ പറ്റില്ല, ജിമ്മില്‍ പോകുന്നതിനും പൊതു കുളിസ്ഥലം ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സ്ത്രീകൾക്കായുള്ള ജിമ്മുകൾ അടച്ചിരിക്കുന്നു, കാരണം അവരുടെ പരിശീലകർ പുരുഷന്മാരായിരുന്നു, അവരിൽ ചിലർ ഉപയോഗിച്ചിരുന്നത് സംയുക്ത ജിമ്മുകളായിരുന്നു. അത് പോലെ തന്നെ കഴിഞ്ഞ 14-15 മാസങ്ങളായി സ്ത്രീകൾക്ക് പാർക്കുകളിൽ പോകാനുള്ള ശരീഅത്തും (ഇസ്‌ലാമിക നിയമം) നമ്മുടെ സംസ്‌കാരവും അനുസരിച്ചുള്ള അന്തരീക്ഷം ഒരുക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും എന്നാല്‍, പാർക്കുകളുടെ ഉടമകൾ ഞങ്ങളോട് സഹകരിച്ചില്ലെന്നും മുഹമ്മദ് അകിഫ് സാദെഖ് മൊഹാജിർ പറഞ്ഞു. മാത്രമല്ല, സ്ത്രീകളോട് ഹിജാബ് ധരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് അതും ശരിയായി പാലിക്കപ്പെട്ടില്ല. അതിനാല്‍ ഞങ്ങള്‍ ജിമ്മുകളിലും പാര്‍ക്കുകളിലും സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സ്ത്രീകള്‍ മാത്രം പരിശീലകരായ സ്ത്രീകള്‍ക്ക് മാത്രമുള്ള ജിമ്മുകളും താലിബാന്‍ പൂട്ടിയെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആരോപിക്കുന്നു. 

എല്ലായ്‌പ്പോഴും ലൈംഗികതയാൽ വേർതിരിക്കപ്പെട്ട പരമ്പരാഗത പൊതു കുളിക്കടവുകളിലും സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. നിലവിൽ എല്ലാ വീട്ടിലും കുളിമുറി ഉള്ളതിനാൽ സ്ത്രീകൾക്ക് അതൊന്നും പ്രശ്‌നമാകില്ലെന്നായിരുന്നു മുഹമ്മദ് അകിഫ് സാദെഖ് മൊഹാജിർ അഭിപ്രായപ്പെട്ടത്. നിരോധനം എത്രനാൾ തുടരുമെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസത്തിന് പലതരത്തിലുള്ള വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ പെണ്‍കുട്ടികളില്‍ വലിയൊരു വിഭാഗവും സ്കൂളുകളില്‍ പോകുന്നില്ല, നിരവധി സ്കൂളുകള്‍ ഇതിനകം പൂട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെയാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെതിരെ പുതിയ വിലക്കുകളുമായി താലിബാന്‍ രംഗത്തെത്തിയത്. എന്നാല്‍, താലിബാന്‍റെ പരിഷ്കാരങ്ങള്‍ക്കെതിരെ രാജ്യത്ത് പല ഭാഗങ്ങളിലും സ്ത്രീകള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത് തടയാനാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്. ഈ മാസമാദ്യം തലസ്ഥാനത്ത് താലിബാൻ സ്ത്രീകള്‍ നടത്തിയ ഒരു പത്രസമ്മേളനം തടസ്സപ്പെടുത്തിയിരുന്നു. പത്രസമ്മേളനത്തിനെത്തിയ സ്ത്രീകളെ ദേഹപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 

click me!