വിചിത്ര വാദവുമായി അമേരിക്കൻ വൈസ് പ്രസിഡൻ്റ്; 'ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയത് റഷ്യ യുക്രൈനെതിരെ ആക്രമണം നിർത്താൻ'

Published : Aug 25, 2025, 04:26 AM IST
US Vice President JD Vance with Prime Minister Modi

Synopsis

റഷ്യ യുക്രൈനെതിരായ ആക്രമണം അവസാനിപ്പിക്കാനാണ് ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയതെന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ്

ദില്ലി: യുക്രൈനെതിരായ യുദ്ധവും ആക്രമണവും നിർത്താൻ റഷ്യയെ പ്രേരിപ്പിക്കുന്നതിനാണ് ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയതെന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്. എൻ‌ബി‌സി ന്യൂസിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ എണ്ണ വിറ്റ് സമ്പന്നരാകുന്നത് തടയാനാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിട്ടതെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ, റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്ന ചൈനയ്ക്കെതിരെ താരിഫ് വർധിപ്പിക്കാത്തതിൽ ഒന്നും പ്രതികരിച്ചില്ല.

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂട്ടക്കൊലപാതകം അവസാനിപ്പിച്ചാൽ റഷ്യയെ ലോക സമ്പദ്‌വ്യവസ്ഥയിലേക്ക് വീണ്ടും ക്ഷണിക്കാൻ കഴിയും. എന്നാൽ യുക്രൈനെതിരെ യുദ്ധം നിർത്തിയില്ലെങ്കിൽ റഷ്യ ഒറ്റപ്പെട്ട് കിടക്കുന്നത് തുടരുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഏപ്രിൽ 22 ന് ജയ്‌പൂരിൽ വച്ച് നടത്തിയ പ്രതികരണത്തിൽ ഇതായിരുന്നില്ല ജെഡി വാൻസിൻ്റെ നിലപാട്. ഇന്ത്യയും അമേരിക്കയും തമ്മിൽ ബന്ധം മെച്ചപ്പെടുത്തണമെന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ അമേരിക്കൻ നിർമിത ഊർജ്ജ, സൈനിക ഉപകരണങ്ങൾ ഇന്ത്യ വാങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് കരുത്തേകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുക്രൈനെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കമാണ് റഷ്യ - യുക്രൈൻ യുദ്ധത്തിലേക്ക് നയിച്ചത്. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധം ഇപ്പോഴും തുടരുകയാണ്. അതേസമയം റഷ്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്