
ന്യൂയോർക്ക്: അമേരിക്കയിൽ പൊലീസ് പട്രോളിംഗ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സിയാറ്റിൽ പൊലീസ് ഓഫീസറായ ഡാനിയൽ ഓഡററെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പൊലീസ് ഡിപ്പാർട്ട്മെന്‍റിനാകെ അപമാനമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാഹ്നവി കാണ്ടുല എന്ന 23കാരിയായ ആന്ധ്ര സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് നടപടി.
2023 ജനുവരി 23നാണ് ഇന്ത്യൻ വിദ്യാര്‍ത്ഥിനിയായ ജാഹ്നവി കാണ്ടുല അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്‍റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. ആന്ധ്രാ പ്രദേശിലെ കുർണൂൽ സ്വദേശിനിയായിരുന്ന ജാഹ്നവി. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു. കെവിൻ ഡേവ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്. ഈ സമയം ഏതാണ്ട് 119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനമെന്ന് പിന്നീട് കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ 100 അടിയോളം അകലേക്ക് ജാഹ്നവി തെറിച്ചുവീണു.
അപകട സമയത്ത് പൊലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്‍റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു. 'അവള്‍ മരിച്ചു' എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഫോണില്‍ സംസാരിക്കുമ്പോഴാണ് ജാഹ്നവിയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്‍റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നുമാണ് ഡാനിയല്‍ ഫോണിൽ പറഞ്ഞത്. സിയാറ്റിൽ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയൽ. ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെടുകയുണ്ടായി.
ഓഡററുടെ വാക്കുകൾ ജാഹ്നവി കണ്ടുലയുടെ കുടുംബത്തിനുണ്ടാക്കിയ വേദന മായ്ക്കാനാവില്ലെന്ന് സിയാറ്റിൽ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ഇടക്കാല ചീഫ് സ്യൂ റഹർ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അയച്ച ഇമെയിലിൽ പറഞ്ഞു. ഈ പൊലീസ് ഉദ്യോഗസ്ഥൻ്റെ പ്രവൃത്തി സിയാറ്റിൽ പൊലീസിനാകെ നാണക്കേടുണ്ടാക്കി. ഈ ഉദ്യോഗസ്ഥനെ തുടരാൻ അനുവദിച്ചാൽ അത് സേനയ്ക്ക് കൂടുതൽ അപമാനം വരുത്തും. പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്താൻ ഈ ഉദ്യോഗസ്ഥനെ പിരിച്ചുവിടുകയാണ് എന്നാണ് നിലവിലെ സിയാറ്റിൽ പൊലീസ് ചീഫ് സഹപ്രവർത്തകരെ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam